സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

സിപിഐ നേതാവ് ഗുരുനാഥനും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

Update: 2026-01-18 12:01 GMT

തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. 2006, 2011, 2016 എന്നീ കാലയളവില്‍ സിപിഎമ്മിന്റെ എംഎല്‍എയായിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചരണം ഉണ്ടായിരുന്നു.

ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങളുണ്ടായി. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന പേരില്‍ തനിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ തനിക്കെതിരേ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ല. ഉപദ്രവിക്കരുതെന്ന് പലപ്പോഴും ആവശ്യപ്പെട്ടെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

എസ് രാജേന്ദ്രന് പിന്നാലെ ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥനും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. മൂന്നുതവണ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗുരുനാഥന്‍. കൂടാതെ സിപിഎം പ്രവര്‍ത്തകനായ സന്തോഷും ബിജെപി അംഗത്വം സ്വീകരിച്ചു. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തിനൊപ്പമായിരുന്നു ഗുരുനാഥനും സന്തോഷും പാര്‍ട്ടിയില്‍ പ്രവേശിച്ചത്. മൂന്നാറില്‍ എട്ടാം തീയ്യതി നടക്കുന്ന പൊതുപരിപാടിയില്‍ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറു കണക്കിനു പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

Tags: