ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു

Update: 2023-01-23 01:34 GMT

ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു. കാര്‍ യാത്രികരായ തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തിന് സമീപത്ത് ഇവര്‍ സഞ്ചരിച്ച ഓള്‍ട്ടോ കാറും എതിരേ വന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകട വിവരമറിഞ്ഞ് തൊട്ടടുത്തുള്ള അമ്പലപ്പുഴ പോലിസ് സ്‌റ്റേഷനില്‍നിന്ന് പോലിസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് കാറില്‍നിന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. നാലുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍.

അഞ്ച് പേരുടെയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് നിസാരപരിക്കുണ്ട്. ഐഎസ്ആര്‍ഒ കാന്റീനിലെ താല്‍ക്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലിസ് പറഞ്ഞു. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

Tags:    

Similar News