ചരക്കുകപ്പലിന് തീപിടിച്ച സംഭവം; തൃശൂരും എറണാകുളത്തും ജാഗ്രതാ നിര്‍ദേശം

Update: 2025-06-10 06:19 GMT
ചരക്കുകപ്പലിന് തീപിടിച്ച സംഭവം; തൃശൂരും എറണാകുളത്തും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്തെത്തും. തൃശൂരും എറണാകുളവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ കപ്പലിലെ കണ്ടയ്‌നറുകള്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം.

കപ്പലില്‍ കൊടും വിഷമായ രാസ പദാര്‍ഥങ്ങളാണുള്ളത്. പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന പദാര്‍ഥങ്ങളായ ട്രൈക്ലോറോ ബെന്‍സീന്‍, സിങ്ക് ഓക്‌സൈഡ്, ഫോസ്‌ഫേറ്റ് ചെയ്ത എസ്റ്ററുകള്‍ തുടങ്ങിയവയും പൊള്ളല്‍ സാധ്യതയുള്ള പദാര്‍ഥങ്ങളായ മലീക് ആന്‍ഹൈഡ്രൈഡ്, ഫോസ്‌ഫോറിക് ആസിഡ്, മെതാക്രൈലിക് ആസിഡ്, പോളിമൈന്‍സ്-ള്‍ഡൈമീതെല്‍ സള്‍ഫേറ്റ്, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈക്ലോറോ മീതൈല്‍ തുടങ്ങിയവയും കണ്ടയ്‌നറുകളില്‍ ഉണ്ട്. ചിലതൊക്കെ ശ്വസിച്ചാല്‍ വരെ അപകടമായേക്കാവുന്ന വിഷവസ്തുക്കളാണ്

കടല്‍ വെള്ളം മലിനമാകാനും മല്‍സ്യ സമ്പത്തിനെ ദോഷകരമായ രീതിയില്‍ ബാധിക്കാനും വെള്ളം കയറിയാല്‍ തീപിടിക്കാനും സാധ്യതയുള്ള പദാര്‍ഥങ്ങളാണ് മിക്കവയും. നിലവില്‍ എത്ര കണ്ടയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടെന്നും ഏതൊക്കെയാണ് കടലില്‍ വീണതെന്നും സ്ഥിരീകരിക്കാനായിട്ടില്ല. 157 കണ്ടയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടെന്നാണ് നിലവില്‍ അറിയാന്‍ കഴിയുന്നത്.

കപ്പലില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാവാത്തതിനാല്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു സമീപത്തേക്ക് എത്താന്‍ ഇതുവരെയായും കഴിഞ്ഞിട്ടില്ല. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവര്‍ക്ക് ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

Tags:    

Similar News