കര്‍ഷക സമരം: ഏഴാംവട്ട ചര്‍ച്ച ഇന്ന്

Update: 2021-01-04 05:31 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷക സംഘടനകളും സര്‍ക്കാരും തമ്മിലുള്ള ഏഴാം വട്ട ചര്‍ച്ച ഇന്ന് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍. രണ്ട് സുപ്രധാനമായ ആവശ്യങ്ങളാണ് ഇന്ന് കര്‍ഷകര്‍ ഉയര്‍ത്തുക.

ഇന്നത്തെ ചര്‍ച്ചയില്‍ നാല്‍പ്പത് യൂണിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. നേരത്തെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍, പിയൂഷ് ഗോയല്‍, സോം പ്രകാശ് അടക്കമുള്ളവരുടെ പാനലാണ് സര്‍ക്കാരിനെ പ്രതിനിധീകരിക്കുക. സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത കാര്‍ഷിക നിയമം തങ്ങളുടെ അതിജീവനത്തെ ബാധിക്കുമെന്നും അതുകൊണ്ട് ആ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.

തങ്ങളുടെ ആവശ്യം ഇന്നും പരിഗണിക്കപ്പെട്ടില്ലെങ്കില്‍ ജനുവരി 26ാം തിയ്യതി ട്രാക്ടറുകളുമായി ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. സമരം നടത്തുന്ന സംഘടനകളുടെ ഐക്യമുന്നണിയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.

ഡിസംബര്‍ 30ന് നടന്ന ചര്‍ച്ചയില്‍ ഏതാനും ആവശ്യങ്ങളില്‍ തീരുമാനമായിട്ടുണ്ട്. വയല്‍ കത്തിക്കല്‍ കുറ്റകരമാക്കിയ നിയമത്തില്‍ ഇളവ്, വൈദ്യുതി നിയമത്തില്‍ ഭേദഗതി തുടങ്ങിയവയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക്് തയ്യാറായിട്ടുണ്ട്. പക്ഷേ, കാര്‍ഷിക നിയമം പിന്‍വലിക്കുന്നതും താങ്ങുവില നിയമപരമാക്കുന്നതും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതായിരിക്കും ഇന്നത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉയര്‍ത്തുക.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്ല് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ െ്രെപസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്ല്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ബില്ല് എന്നിവയ്‌ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

Tags:    

Similar News