കൊവിഡില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണം; മുഖ്യമന്ത്രിക്ക് പ്രവാസി ലീഗല്‍ സെല്ലിന്റെ നിവേദനം

Update: 2021-11-15 05:51 GMT

കുവൈത്ത് സിറ്റി: കൊവിഡില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

കൊവിഡില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് അതതു സംസ്ഥാനങ്ങളാണ് അമ്പതിനായിരം രൂപ വീതം കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടത്. കൊവിഡിനെത്തുടര്‍ന്ന് വിദേശത്ത് മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ മുന്‍പ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.

കേരളത്തില്‍ ധനസഹായത്തിനായി അപേക്ഷ നല്‍കിയ പ്രവാസി കുടുംബങ്ങളുടെ അപേക്ഷ വിദേശ രാജ്യത്ത് മരണമഞ്ഞവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല എന്ന കാരണത്താല്‍ നിരസിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കിയിരിക്കുന്നത്. ഈ ആനുകൂല്യത്തില്‍ നിന്ന് പ്രവാസികളെ മാറ്റിനിര്‍ത്തിയാല്‍ അത്തരം തീരുമാനം വിവേചനപരമാകുമെന്നും ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബല്‍ വക്താവ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ അറിയിച്ചു.

Tags:    

Similar News