ക്രമസമാധാനം തടസ്സപ്പെടുത്തുന്ന എല്ലാ കേസും രാഷ്ട്രത്തോടുള്ള യുദ്ധപ്രഖ്യാപനമല്ല, ഹരിയാന കോടതിയുടെ സുപ്രധാന വിധി
പൊതുമുതല്‍ നശിപ്പിക്കുന്നതിനു കലാപത്തിനും കേസെടുക്കാമെങ്കിലും സര്‍ക്കാരിനെതിരേ യുദ്ധപ്രഖ്യാപനമെന്ന മട്ടില്‍ വകുപ്പുകള്‍ വലിച്ചുനീട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.
പഞ്ച്കുല: ചില ക്രമസമാധാന പ്രശ്‌നങ്ങളെ രാഷ്ട്രത്തോടുള്ള യുദ്ധപ്രഖ്യാപനമായി കാണുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. ഇതിന്റെ പുറത്ത് നിരവധി പേര്‍ ജയിലിലായിട്ടുമുണ്ട്. അപകടകരമായ നിമയമായി കരുതപ്പെടുന്ന യുഎപിഎ പോലും ചുമത്തുകയും പതിവാണ്. ഈ സാഹചര്യത്തിലാണ് ഹരിയാനയിലെ പഞ്ച്കുല കോടതിയുടെ പുതിയ വിധി ശ്രദ്ധേയമാവുന്നത്.
ആള്‍ദൈവമായ ഗുര്‍മീത് റാം റഹിം സിങിനും മറ്റ് 40 പേര്‍ക്കുമെതിരേ ചാര്‍ജ്ജ് ചെയ്ത കൂട്ടക്കൊല കേസിന്റെ വിധി 2017 ല്‍ പുറത്തുവന്നു. വിധി ദിനത്തില്‍ ഗുര്‍മീത് സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീതും ദേര അനുയായികളും ഒത്തുകൂടി. വിധി അനുകൂലമാണെങ്കില്‍ ആഘോഷിക്കാനും മറിച്ചാണെങ്കില്‍ കലാപം നടത്തിയും കെട്ടിടങ്ങള്‍ ചുട്ടെരിച്ചും ക്രമസമാധാനം തകര്‍ക്കാനുമായിരുന്നു പദ്ധതി.
വിധി ഗുര്‍മീതിന് എതിരായിരുന്നു. അതേതുടര്‍ന്ന് ദേര അനുയായികള്‍ വലിയ കലാപം നടത്തി. ഹണിപ്രീതും അനുയായികളും രാഷ്ട്രത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചുവെന്ന മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് മഹാജന്റെ പരാതിയെ തുടര്‍ന്നായിരുന്നു പോലിസ് കേസെടുത്തത്. ദേര അനുയായികള്‍ ഗൂഢാലോചനക്കുറ്റവും രാഷ്ട്രത്തിനെതിരേ യുദ്ധപ്രഖ്യാപനവും നടത്തിയെന്ന് പോലിസ് ആരോപിച്ചു. ഐപിസി 121, 121 എ തുടങ്ങിയ ഗൗരവമായ വകുപ്പുകളും കൂട്ടിച്ചേര്‍ത്തു. ഈ കേസാണ് പഞ്ച്കുല സിബിഐ കോടതിയുടെ പരിഗണനക്കു വന്നത്.
കേസ് പരിഗണിച്ച സിബിഐ കോടതി പക്ഷേ, രാഷ്ട്രത്തിനെതിരേയുള്ള യുദ്ധപ്രഖ്യാപനമെന്ന വകുപ്പ് എടുത്തുമാറ്റി. എല്ലാ ക്രമസമാധാനപ്രശ്‌നവും രാഷ്ട്രത്തോടുള്ള യുദ്ധപ്രഖ്യാപനമായി കാണാനാവില്ല എന്ന് ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കുന്നതിനു കലാപത്തിനും കേസെടുക്കാമെങ്കിലും സര്‍ക്കാരിനെതിരേ യുദ്ധപ്രഖ്യാപനമെന്ന മട്ടില്‍ വകുപ്പുകള്‍ വലിച്ചുനീട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു. ഉദ്ദേശം, കലാപത്തിന്റെ രൂക്ഷത തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കണം. അതുപ്രകാരം ഐപിസി സെക്ഷന്‍ 121, 121 എ പ്രകാരമുള്ള രാജ്യദ്രോഹകേസ് റദ്ദാക്കി.