എറണാകുളത്ത് തട്ടുകടകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോള്‍ മാനദണ്ഡം പാലിക്കണമെന്ന് ഹോട്ടല്‍ ഉടമകള്‍

നിലവിലുള്ള ഹോട്ടലുകള്‍ക്ക് സമീപവും, വലിയ ജംഗ്ഷനുകള്‍ക്ക് സമീപവും തട്ടുകടകള്‍ അനുവദിക്കരുത്. നിലവില്‍ തട്ടുകടകള്‍ക്ക് ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിയുംകൂടി വിശദമായി പരിശോധിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അസീസും, ജില്ലാ സെക്രട്ടറി ടി ജെ മനോഹരനും ആവശ്യപ്പെട്ടു

Update: 2021-11-24 13:50 GMT

കൊച്ചി: കൊച്ചി നഗരസഭ നഗരത്തില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോള്‍ സ്ട്രീറ്റ് വെന്റേഴ്‌സ് ആക്ടിലെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍. എല്ലാ നിയമങ്ങളും പാലിച്ച് നിയമാനുസൃതം ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടേയും, റെസ്റ്റോറന്റുകളുടേയും നിലനില്‍പ്പുകൂടി കണക്കിലെടുത്തേ അനധികൃത വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കാവു.

നിലവിലുള്ള ഹോട്ടലുകള്‍ക്ക് സമീപവും, വലിയ ജംഗ്ഷനുകള്‍ക്ക് സമീപവും തട്ടുകടകള്‍ അനുവദിക്കരുത്. കൂടാതെ നിലവില്‍ തട്ടുകടകള്‍ക്ക് ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിയുംകൂടി വിശദമായി പരിശോധിക്കണം. നിത്യവൃത്തിക്കായി തട്ടുകട നടത്തുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ലൈസന്‍സ് നല്‍കുന്നതിന് സംഘടന എതിരല്ല. എന്നാല്‍ കൊച്ചി നഗരത്തില്‍ ചില കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ മാഫിയയുടെ പിടിയിലാണെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അസീസും, ജില്ലാ സെക്രട്ടറി ടി ജെ മനോഹരനും പറഞ്ഞു.

വലിയ ആസ്തികളുള്ളവരും നിരവധി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവരും നിത്യവൃത്തിക്കെന്നപേരില്‍ സമൂഹത്തേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരം വ്യക്തികള്‍ക്കും നിരവധി തട്ടുകടകള്‍ ഉള്ളവ്യക്തികള്‍ക്കും ലൈസന്‍സ് നല്‍കരുത്. യാതൊരു തത്വദീക്ഷയുമില്ലാതെ തട്ടുകടകള്‍ക്ക് ലൈസന്‍സ് അനുവദിച്ചാല്‍ ശക്തമായ സമരപരിപാടികളും, നിയമനടപടികളും സ്വീകരിക്കും. സ്ട്രീറ്റ് വെന്റേഴ്‌സ് നിയമം നടപ്പാക്കികഴിഞ്ഞാല്‍ അനുവദനീയമായ സോണുകള്‍ക്ക് പുറത്ത് ഭാവിയില്‍ അനധികൃതകടകള്‍ വരാതിരിക്കുവാനുള്ള മുന്‍കരുതലും കോര്‍പ്പറേഷന്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു

Tags:    

Similar News