തിരഞ്ഞെടുപ്പ് സര്‍വേകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നു; തടയിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കി

Update: 2021-03-22 17:07 GMT

തിരുവനന്തപുരം: പക്ഷപാതപരവും കൃത്രിമവുമായ തിരഞ്ഞെടുപ്പ് സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറം മീണയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി.

തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പുകളും സര്‍വേകളുമാണ് വിവിധ മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദു:സ്വാധീനം ചെലുത്തുന്നതിനുമുള്ള നിക്ഷിപ്ത ലക്ഷ്യത്താടെ കൃത്രിമത്വം നടത്തിയാണ് സര്‍വേകള്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് നിക്ഷിപ്ത താത്പര്യത്തോടെയുള്ള സര്‍വേകളും അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണ്. വോട്ടര്‍മാരുടെ മനസില്‍ വലിയ തോതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും അവരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനോനില മാറ്റുന്നതിനും അതുവഴി സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ബോധപൂര്‍വ്വം ചെയ്യുന്നതാണിതെന്നും ചെന്നിത്തല ആരോപിച്ചു.

അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് പ്രക്രിയെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News