ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ വിഷബാധയെ തുടര്‍ന്ന് 22 പേര്‍ ചികില്‍സയില്‍. മൊഹോ പ്രദേശത്തെ താമസക്കാരാണ് മലിനമായ കുടിവെള്ളം കുടിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ചത്. ഇവരില്‍ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വീട്ടില്‍ ചികില്‍സയിലാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് റിപോര്‍ട്ടുകള്‍ പുറത്തുവരാന്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഭരണകൂടം നടപടി സ്വീകരിച്ചത്. ഇന്ന് രാവിലെ മുതല്‍ ആരോഗ്യവകുപ്പ് സ്ഥലത്ത് ക്യാംപ് ചെയ്ത് അടിയന്തര വൈദ്യസഹായം നല്‍കുകയും ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത മലിനമായ കുടിവെള്ളം കുടിച്ച് 23 പേര്‍ മരിക്കുകയും നിരവധി പേര്‍ ജലജന്യ രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയിലായിരുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇന്‍ഡോറില്‍ മലിനജലം മൂലം മരണം തുടരുന്നതില്‍ മധ്യപ്രദേശ് ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
പ്രധാന കുടിവെള്ള പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായി കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് ദുരന്തം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം. നര്‍മദ നദിയില്‍നിന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ പൈപ്പ് ലൈനിലൂടെ കിട്ടുന്നത് മോശം വെള്ളമാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. കൂട്ടമരണങ്ങള്‍ക്ക് കാരണം കുടിവെള്ളത്തിലെ 'ഇകോളി' ബാക്ടീരിയയുടെ സാന്നിധ്യമാണെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു.
