ധനരാജ് രക്തസാക്ഷി ഫണ്ട്; കണക്കുകള്‍ പുറത്തുവിടുമെന്ന് സിപിഎം

Update: 2026-02-02 03:50 GMT

കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന സാഹചര്യത്തിലാണ് കണക്കുകള്‍ പുറത്തുവിടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. ഫെബ്രുവരി ആറിന് വാര്‍ത്ത സമ്മേളനം നടത്തി കണക്കുകള്‍ വ്യക്തമാക്കും.

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കോടാലി കയ്യായി പാര്‍ട്ടിയെ വഞ്ചിച്ചു പുറത്തേക്ക് പോയെന്ന് സിപിഎം വിശദീകരിക്കുമ്പോഴും പയ്യന്നുരിലെ അണികളില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടേയുള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു ആരോപണം.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ പാര്‍ട്ടി കണക്കുകള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേരത്തെ നിലപാടെടുുത്തിരുന്നു. ഫണ്ട് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി വകമാറ്റിയവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ പാര്‍ട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിക്ക് അകത്തു പറയുമെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.

തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ പറയുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ വിശദമായ കണക്കുകള്‍ വി കുഞ്ഞികൃഷ്ണന്റെ പുസ്‌കത്തിലുണ്ട്. നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ ടി ഐ മധുസൂദനനും സിപിഎം നേതൃത്വത്തിനും രൂക്ഷവിമര്‍ശനമുണ്ട്.

രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നില്‍ സിപിഎമ്മുകാര്‍ പ്രകടനം നടത്തിയിരുന്നു. പുസ്തകത്തില്‍ സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. നേതാക്കള്‍ തന്നെ സിപിഎമ്മിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാക്കിയെന്ന് കുഞ്ഞിക്കൃഷ്ണന്‍ പുസ്തകത്തില്‍ പറയുന്നു. ഒരു സാധാരണ തിരഞ്ഞെടുപ്പ് പാര്‍ട്ടിയാക്കി മാറ്റുകയായിരുന്നു നേതാക്കള്‍. നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാല്‍ ഒരു പ്രബന്ധം തന്നെ തയാറാക്കാന്‍ കഴിയുമെന്നും പുസ്തകത്തിലുണ്ടായിരുന്നു.

Tags: