ഡല്‍ഹി സംഘര്‍ഷം: പ്രഫ. അപൂര്‍വാനന്ദിനെ ചോദ്യംചെയ്തു; ഫോണ്‍ പിടിച്ചെടുത്തു

Update: 2020-08-04 12:10 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമത്തിന്റെ പേരില്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പ്രഫ. അപൂര്‍വാനന്ദിനെ പോലിസ് ചോദ്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത്. അന്വേഷണത്തിനെത്തിയവര്‍ അദ്ദേഹത്തിന്റെ മൊബൈലും പിടിച്ചെടുത്തു. പോലിസ് അദ്ദേഹത്തെ 5 മണിക്കൂറോളം ചോദ്യം ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി അധ്യാപകനാണ് അപൂര്‍വാനന്ദ്.

പൗരത്വ രജിസ്റ്ററിനെതിരേയും പൗരത്വ ഭേദഗതിക്കെതിരേയും ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കുന്നവരെയും അവരെ പിന്തുണക്കുന്നവരെയും പോലിസ് പീഡിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് പ്രഫ. അപൂര്‍വാനന്ദ് പറഞ്ഞു.

നീതിയുക്തവും സമഗ്രവുമായ അന്വേഷണം നടത്താനുള്ള പോലിസ് അധികാരികളുടെ അവകാശത്തെ ബഹുമാനിക്കുമ്പോള്‍തന്നെ, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പൗരന്മാരുടെ സമാധാനപരമായ പ്രതിഷേധത്തിനെതിരേ അക്രമം അഴിച്ചുവിട്ടവരിലും ആസൂത്രകരിലും പ്രേരണ ചെലുത്തിയവരിലും അന്വേഷണം കേന്ദ്രീകരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അക്രമത്തെക്കുറിച്ച് സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് അപൂര്‍വാനന്ദ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ആദ്യം വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ 53 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ മാത്രമല്ല, പിന്തുണയ്ക്കുന്നവരെയും അക്രമത്തിന്റെ ഉറവിടമായി കണക്കാക്കുന്നത് ശരിയല്ലെന്ന് അപൂര്‍വാനന്ദ് പറഞ്ഞു. 

Tags:    

Similar News