വാദം കേട്ട ശേഷം ഉത്തരവ് വൈകിക്കുന്നത് അനുവദനീയമല്ല; ഹൈക്കോടതികള്‍ക്ക് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്

Update: 2026-02-04 07:09 GMT

ന്യൂഡല്‍ഹി: കേസുകളില്‍ വാദം കേട്ട ശേഷം ഉത്തരവിടാതെ നീട്ടിവയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് ഇതുവരെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കാത്തതിനെതിരേ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. നീതിയുടെ ചെലവില്‍ ഇത്തരം അനാവശ്യ വൈകലുകള്‍ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപിന്‍ എം പഞ്ചോളി എന്നിവരും ഉള്‍പ്പെട്ട ബെഞ്ച്, ഹൈക്കോടതി ജഡ്ജിമാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. വിഷയത്തില്‍ ഹൈക്കോടതികള്‍ക്കായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടതിനോട് ബെഞ്ച് യോജിച്ചു. നീതിപീഠങ്ങളിലെ പ്രവണതകളെക്കുറിച്ച് പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ്, പൊതുവെ രണ്ടു തരത്തിലുള്ള ജഡ്ജിമാരുണ്ടെന്ന് നിരീക്ഷിച്ചു. ചിലര്‍ കഠിനമായി പരിശ്രമിച്ച് വാദങ്ങള്‍ കേട്ട ശേഷം 10 മുതല്‍ 15 കേസുകള്‍വരെ വിധി പറയാന്‍ മാറ്റിവയ്ക്കുന്നവരാണെങ്കില്‍, മറ്റുചിലര്‍ വാദം കേട്ടിട്ടും ഉത്തരവിടാതെ നീട്ടിവയ്ക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വ്യക്തികളെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമല്ലെന്നും, എന്നാല്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളിയാകുന്ന ഒരു പ്രവണതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത് തിരിച്ചറിയാന്‍ കഴിയുന്ന ഒരു 'അസുഖം' പോലെയാണെന്നും, ജുഡീഷ്യറിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ടതെന്നും കോടതി വ്യക്തമാക്കി.

Tags: