15കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത പ്രതിയെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു

ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു

Update: 2021-09-29 19:21 GMT

തിരുവനന്തപുരം: 15കാരിയെ വീട്ടിലുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ കോടതി മരണം വരെ കഠിന തടവിന് ശിക്ഷിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. 75,000 രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഇരയായ അനാഥ പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു ഷിജു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കാണ് എന്നറിഞ്ഞ ഇയാള്‍ വെള്ളം ആവശ്യപ്പെട്ട് എത്തുകയായിരുന്നു. കുപ്പിയില്‍ വെള്ളമെടുക്കാന്‍ പെണ്‍കുട്ടി അടുക്കളയിലേക്ക് പോയ സമയത്ത് ഷിജു വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കുട്ടി നിലവിളിച്ചെങ്കിലും അയല്‍വാസികളാരും കേട്ടില്ല. പുറത്ത് അറിയിച്ചാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല.


അടുത്ത ദിവസം ഷിജു വീണ്ടും വീട്ടിലെത്തി. ഇതു കണ്ട പെണ്‍കുട്ടി വീട്ടിലെ സ്‌റ്റോര്‍ മുറിയില്‍ കയറി ഒളിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞ് ഇയാള്‍ പോയോ എന്നറിയാന്‍ എത്തി നോക്കിയത് പ്രതി കണ്ടു. വാതില്‍ തുറന്നില്ലെങ്കില്‍ കഴിഞ്ഞ ദിവസം നടന്ന കാര്യം പുറത്ത് പറയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന് വാതില്‍ തുറന്ന കുട്ടിയെ വീണ്ടും ഇയാള്‍ പീഡിപ്പിച്ചു.


സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്നാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നു. ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു.





Tags:    

Similar News