സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു

Update: 2022-11-23 08:49 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറായി മലയാളിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി വി ആനന്ദബോസ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രകാശ് ശ്രിവാസ്തവ അദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മമത ബാനര്‍ജി, സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിട്ടുനിന്നു.

നവംബര്‍ ഏഴിനാണ് ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. മമതാ ബാനര്‍ജിയുമായി നിരന്തര പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേഷന്‍ ബംഗാള്‍ രാജ്ഭവന്റെ അധിക ചുമതല നിര്‍വഹിച്ചുവരികയായിരുന്നു. 1977 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ്, 2011ല്‍ സേവനകാലാവധി അവസാനിക്കുന്നതിന് മുമ്പ് കൊല്‍ക്കത്ത നാഷനല്‍ മ്യൂസിയത്തിലെ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

Similar News