വയനാട്ടിലെ കോടികളുടെ മരംകൊള്ള; അടിയന്തര അന്വേഷണത്തിന് റവന്യു വകുപ്പ് നിര്‍ദ്ദേശം

മരങ്ങള്‍ക്ക് 15 കോടിയോളം രൂപ വില വരും

Update: 2021-06-02 19:05 GMT

കോഴിക്കോട്: വയനാട് മുട്ടില്‍ വില്ലേജിലെ ആദിവാസി ഭൂമിയില്‍ നിന്നും കോടികളുടെ മരം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് റവന്യു വകുപ്പ്. ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. മരംകൊള്ളക്കാരെ പിടികൂടുന്നില്ലെന്ന ആരോപണം കനത്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് നടപടിയാരംഭിച്ചു. മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

രണ്ടു മാസം മുന്‍പാണ് ഭൂവുടമകളായ ആദിവാസികളെ കബളിപ്പിച്ച് കോടികളുടെ മരം മുറിച്ചത്. കടത്താന്‍ ശ്രമിച്ച 202 ക്യുബിക് മീറ്റര്‍ ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുക്കുകയും 42 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയതിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും മരത്തിന്റെ ഉടമസ്ഥരായ റവന്യു വകുപ്പ് ഗൗരവപൂര്‍ണമായ ഇടപെടല്‍ നടത്തിയില്ല. സംഭവത്തില്‍ റവന്യൂ വകുപ്പ് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഭൂവുടമകളായ ആദിവാസികളെ കബളിപ്പിച്ചാണ് മരംമുറിച്ചു മാറ്റിയതെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും കേസില്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി ഉത്തരവിറക്കിയത്.

മരങ്ങള്‍ക്ക് 15 കോടിയോളം രൂപ വില വരും. റിസര്‍വ് ചെയ്ത ഈട്ടി മരങ്ങളുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിട്ടും മരം പിടികൂടിയത് ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.

Tags:    

Similar News