അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍, കൂടിക്കാഴ്ച നടന്നില്ല

Update: 2026-02-15 16:33 GMT

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയതിനെതിരേ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. ഇതിന്റെ ഭാഗമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമായില്ല. കടകംപള്ളി എത്തിയ സമയത്ത് പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തന്നെ സ്ഥാനത്തുനിന്നും മാറ്റിയ നടപടിയില്‍ തനിക്ക് നീതികേട് നേരിട്ടതായി പ്രേംകുമാര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

ഇന്ന് രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ചിട്ടും അദ്ദേഹത്തെ മാറ്റാത്തതും, തന്നെ പുറത്താക്കിയതും ചൂണ്ടിക്കാട്ടി 'ഇരട്ടനീതി' എന്നാണ് പ്രേംകുമാര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇടത് തുടര്‍ഭരണം പാടില്ലെന്ന സച്ചിദാനന്ദന്റെ പ്രസ്താവന ചര്‍ച്ചയാകുമ്പോള്‍ തന്നെ നീക്കിയതിലെ അമര്‍ഷമാണ് താരം പങ്കുവെച്ചത്.

സംഭവം വിവാദമായതോടെ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ഉയര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രേംകുമാറുമായി ഫോണില്‍ സംസാരിച്ചു. ഇതിനിടെയാണ് പ്രേംകുമാറിനെ കാണാനായി കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ വീട്ടിലെത്തിയത്.

Tags: