രഞ്ജിത്തിനെ അഭിനന്ദിക്കുന്ന സിപിഎം നേതാക്കളേ, ഓര്‍മകളുണ്ടാകണം റാങ്ക് പട്ടിക അട്ടിമറിച്ച് അദ്ദേഹത്തെ പുറത്താക്കിയതിന്റെ വഴികള്‍

എന്നാല്‍ ഇതേ രഞ്ജിത്ത് വര്‍ഷങ്ങള്‍ക്കു മുന്‍ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ അധ്യാപക നിയമനത്തിനുള്ള റാങ്ക പട്ടികയില്‍ ഇടം നേടിയപ്പോള്‍ അദ്ദേഹത്തിനു നിയമനം നല്‍കാതെ മാറ്റിനിര്‍ത്തി സിപിഎം പ്രവര്‍ത്തകരെ നിയമിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്

Update: 2021-04-11 06:16 GMT

കോഴിക്കോട്: പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ഐഐഎമ്മില്‍ ജോലി നേടിയ കാസര്‍കോഡ് പാണത്തൂരിലെ ഡോ. ആര്‍ രഞ്ജിത്തിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ ഡോ. തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ രഞ്ജിത്തിനെ അഭിനന്ദിച്ചുകൊണ്ട് എഫ്ബിയില്‍ പോസ്റ്റിട്ടിരുന്നു. ഇടതുപക്ഷ അനുകൂല എഫ്ബി പേജുകളിലും ദാരിദ്ര്യത്തോട് പൊരുതി ഉയരങ്ങളിലെത്തിയ രഞ്ജിത്തിന്റെ നേട്ടം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.


എന്നാല്‍ ഇതേ രഞ്ജിത്ത് വര്‍ഷങ്ങള്‍ക്കു മുന്‍ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ അധ്യാപക നിയമനത്തിനുള്ള റാങ്ക പട്ടികയില്‍ ഇടം നേടിയപ്പോള്‍ അദ്ദേഹത്തിനു നിയമനം നല്‍കാതെ മാറ്റിനിര്‍ത്തി സിപിഎം പ്രവര്‍ത്തകരെ നിയമിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്കാണ് ഡോ. രഞ്ജിത്തിന് ഉണ്ടായിരുന്നത്. നാലൊഴിവുകള്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസര്‍വേഷന്‍ റോസ്റ്റര്‍ ) പുറത്ത് വിട്ടിരുന്നില്ല.


ഇത് ഏറെ വിവാദമാകുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വിരകയും ചെയ്തിരുന്നു. 'പാര്‍ട്ടി യോഗ്യതയുള്ള' പലര്‍ക്കുമാണ് നിയമനം നല്‍കിയത്. ഈ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ സംവരണ ക്രമവിവരപ്പട്ടിക ( റിസര്‍വേഷന്‍ റോസ്റ്റര്‍ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാന്‍ കഴിയുകയില്ലെന്നുമാണ് സര്‍വ്വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞത്.


കാലിക്കറ്റ് യുനിവേഴ്‌സിറ്റി റാങ്കപട്ടിക അട്ടിമറിച്ച് ജോലി നല്‍കാതെ മാറ്റിനിര്‍ത്തിയ ഇതേ രഞ്ജിത്ത് പിന്നീട് ഐഐഎം റാഞ്ചിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടപ്പോള്‍,


' സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകള്‍', എന്നാണ് തോമസ് ഐസ്‌ക് ഫെയ്‌സ്ബുക്കിലൂടെ ആശംസിച്ചത്.




Tags:    

Similar News