ആര്‍എസ്എസ് അക്രമങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം; കൊലപാതകം കേരളത്തെ കലാപഭൂമിയാക്കാനെന്നും സിപിഎം

ആര്‍എസ്എസ്-ബിജെപി സംഘം കൊലക്കത്തി താഴെവെക്കാന്‍ തയ്യാറല്ലെന്നാണ് ഹരിദാസിന്റെ കൊലപാതകം തെളിയിക്കുന്നത്.

Update: 2022-02-21 12:32 GMT

തിരുവനന്തപുരം: തലശേരി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസ് -ബിജെപി നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ തൊഴില്‍ കഴിഞ്ഞ് മടങ്ങവെ ഇരുളില്‍ പതിയിരുന്ന ആര്‍എസ്എസ് സംഘം മൃഗീയമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. പരിശീലനം ലഭിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയത്. ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും സംസ്ഥാന സക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് പേരെ വകവരുത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് കൊലവിളി നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസുകാര്‍ അക്രമം നടത്താനുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നടത്തുന്നത്. ഇതിന്റെ മുന്നോടിയായി രണ്ട് മാസം മുന്‍പ് കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍എസ്എസുകാര്‍ക്കായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി നടത്തി. 3000 ത്തില്‍ അധികം ആളുകളാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ പങ്കെടുത്ത തലശേരിയില്‍ നിന്നുള്ള സംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായി ഒരു അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം.

ഈ അടുത്ത സമയത്ത് ആര്‍എസ്എസ് -ബിജെപി സംഘവും മറ്റു രാഷ്ട്രീയപാര്‍ടികളും സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം ആക്രമണം നടത്തുകയാണ്. കഴിഞ്ഞ അഞ്ചര വര്‍ഷ കാലയളവില്‍ ഹരിദാസടക്കം 22 പ്രവര്‍ത്തകരെയാണ് പാര്‍ടിയ്ക്ക് നഷ്ടമായത്. ഇതില്‍ 16 പേരെ കൊലപ്പെടുത്തിയതും ആര്‍എസ്എസാണ്. ആലപ്പുഴ ജില്ലയില്‍ ഷിബു, ജിഷ്ണു, മുഹമ്മദ് മുഹസിന്‍, വള്ളികുന്നത്ത് അഭിമന്യു, കണ്ണൂരില്‍ സിവി രവീന്ദ്രന്‍, സി.വി ധനരാജ്, മോഹനന്‍, കണ്ണിപൊയ്യില്‍ ബാബു, ഹരിദാസ്, തിരുവനന്തപുരത്ത് ടി സിരേഷ് കുമാര്‍, കാസര്‍കോട് അബൂബക്കര്‍ സിദ്ദിഖ്, തൃശൂരില്‍ ശശികുമാര്‍, പിയു സനൂപ്, മലപ്പുറത്ത് പി മുരളീധരന്‍, പത്തനംതിട്ടയില്‍ പിബി സന്ദീപ്, കൊല്ലത്ത് ആര്‍ മണിലാല്‍ എന്നിവരെയാണ് ആര്‍എസ്എസ് കൊലപ്പെടുത്തിയത്. ആലപ്പുഴയില്‍ സിയാദ്, തിരുവനന്തപുരത്ത് മിഥിലാജ്, ഹഖ് മുഹമ്മദ്, കണ്ണൂരിലെ ധീരജ് എന്നീ നാലു പേരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണ്. എറണാകുളത്ത് അഭിമന്യുവിനെ എസ്ഡിപിഐ ക്കാരും കാസര്‍കോട് അബ്ദു റഹിമാനെ മുസ്‌ലീം ലീഗുകാരുമാണ് കൊലപ്പെടുത്തിയത്.

കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തി സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍എസ്എസുകാര്‍ കരുതേണ്ട. ഇത്തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചാണ് കേരളത്തില്‍ സിപിഎം വളര്‍ന്നുവന്നത്. കണ്ണൂരിലും ഇത്തരത്തിലുള്ള അക്രമങ്ങളെ മുറിച്ച് കടന്നാണ് പാര്‍ടി വളര്‍ന്നത്. ഇതിനെയും അതിജീവിക്കാനുള്ള ശക്തി സിപിഎമ്മിനുണ്ട്്. ആര്‍എസ്എസ്-ബിജെപി സംഘം കൊലക്കത്തി താഴെവെക്കാന്‍ തയ്യാറല്ലെന്നാണ് ഹരിദാസിന്റെ കൊലപാതകം തെളിയിക്കുന്നത്.

സിപിഎം പ്രവര്‍ത്തര്‍ പ്രകോപനത്തില്‍പെടരുതെന്നും കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണം. ഹരിദാസിന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. കൊലപാതകത്തിനെതിരെ ക്കെതിരെ ബഹുജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Tags: