വിഷ്ണുനാഥ് വിനയശീലന്‍; കുണ്ടറയിലെ വോട്ടര്‍മാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും സിപിഐ തിരഞ്ഞെടുപ്പ് റിപോര്‍ട്ട്

Update: 2021-09-13 07:57 GMT
വിഷ്ണുനാഥ് വിനയശീലന്‍; കുണ്ടറയിലെ വോട്ടര്‍മാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും സിപിഐ തിരഞ്ഞെടുപ്പ് റിപോര്‍ട്ട്

തിരുവനന്തപുരം: കുണ്ടറയിലെ വിജയത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിനെ പ്രശംസിച്ച് സിപിഐ. സിപിഎമ്മിനെതിരെ വലിയ ആരോപണങ്ങളാണ് സിപിഐയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ടില്‍ ഉന്നയിക്കുന്നത്. വിഷ്ണുനാഥ് വിനയശീലനാണ്. ഇത് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്തു. മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവരീതി വോട്ടുകുറച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സിപിഎം വീഴ്ച പ്രകടമാണെന്നും അവലോകന യോഗത്തില്‍ പരാമര്‍ശമുണ്ട്. പാല, ചാലക്കുടി, കടത്തുരുത്തി തോല്‍വികള്‍ ഉയര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. വിഡി സതീശന്‍ വിജയിച്ച പറവൂറില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു.

വലിയ വിജയത്തില്‍ പാര്‍ട്ടിയും, മുന്നണിയും അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയ തിരഞ്ഞെടുപ്പിലാണ് ഗുരുത വീഴ്ചകളുണ്ടായെന്ന് അവലോകന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതില്‍ സംസ്ഥാന ഘടകം വീഴ്ചവരുത്തി. ജനറല്‍ സെക്രട്ടറി ഡി രാജയുടെ തിരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടി കാലങ്ങളായി മല്‍സരിക്കുന്ന പീരുമേടും, മണ്ണാര്‍ക്കാട്ടും വീഴ്ചയുണ്ടായി.

ഇടുക്കി ജില്ലയില്‍ ഒരു സീറ്റില്‍ മാത്രമാണ് മത്സരിച്ചത്. എന്നിട്ടും മണ്ഡലത്തില്‍ സംഘടനാപരമായി ജനപങ്കാളിത്തം കുറവായിരുന്നു. മണ്ണാര്‍ക്കാട് ദേശീയ നേതാക്കള്‍ പങ്കെടുത്ത പരിപാടി സംഘടിപ്പിക്കാന്‍ പോലും പാര്‍ട്ടിക്ക് താല്പര്യമുണ്ടായിരുന്നില്ല. കേന്ദ്രനേതാക്കളുടെ പരിപാടികള്‍ കൈകാര്യം ചെയ്തതില്‍ സംഘടനാപരമായ വീഴ്ചയാണെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ചാമുണ്ണി തന്നെ ചൂണ്ടിക്കാട്ടിയെന്നാണ് റിപോര്‍ട്ട് പറയുന്നത്.

നാട്ടികയില്‍ ഗീതാ ഗോപിക്ക് എതിരെയും റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സ്ഥാനാര്‍തിഥ്വം ലഭിക്കാതിരുന്ന ഗീതാ ഗോപി പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നാണ് പരാമര്‍ശം. എന്നാല്‍ ഗീതാ ഗോപിക്കെതിരായ പരാമര്‍ശം ഗൗരവതരമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

Tags:    

Similar News