കൊവിഡ് വ്യാപനം: പെന്‍ഷന്‍ മസ്റ്ററിങ് നിര്‍ത്തിവെക്കണമെന്ന് കെകെ അബ്ദുല്‍ ജബ്ബാര്‍

കൊവിഡിന്റെ സാമൂഹിക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വൃദ്ധജനങ്ങളെ അക്ഷയകേന്ദ്രങ്ങളിലും വിവിധ ഓഫിസുകളിലും മസ്റ്ററിങ്ങ് സംബന്ധിച്ച് പറഞ്ഞുവിടുന്നത് അപകടകരമാണ്.

Update: 2022-01-19 10:16 GMT

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ സംസ്ഥാനം പകച്ചുനില്‍ക്കുമ്പോള്‍ വൃദ്ധജനങ്ങളും പെന്‍ഷന്‍കാരും അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അര്‍ഹരായവരില്‍ 2019 ഡിസംബര്‍ 31 വരെ മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ 20 വരെ അവസരം നല്‍കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

മുന്‍പു പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നതില്‍ 3.42 ലക്ഷം സാമൂഹികസുരക്ഷാ പെന്‍ഷന്‍കാരും 1.07 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരും ഉള്‍പ്പെടെ നാലര ലക്ഷത്തോളം ഗുണഭോക്താക്കളാണ് മസ്റ്ററിങ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്. അക്ഷയകേന്ദ്രങ്ങളിലെത്തുമ്പോള്‍ ബയോമെട്രിക് മസ്റ്ററിങ്ങില്‍ പരാജയപ്പെടുന്നവര്‍ ഗസറ്റഡ് ഓഫിസര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൊവിഡിന്റെ സാമൂഹിക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വൃദ്ധജനങ്ങളെ അക്ഷയകേന്ദ്രങ്ങളിലും വിവിധ ഓഫിസുകളിലും മസ്റ്ററിങ്ങ് സംബന്ധിച്ച് പറഞ്ഞുവിടുന്നത് അപകടകരമാണ്. ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തുന്ന തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാവണമെന്നും കെകെ അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News