കൊവിഡ് പ്രതിരോധം; വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പ്രധാനാധ്യാപകരുടെയും സംഭാവനയായി 15 ലക്ഷം

ജില്ലാ കലക്ടറുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയ ക്യാംപയിന്‍ മുഴുവന്‍ പ്രധാനാധ്യാപകരും ഏറ്റെടുക്കുകയായിരുന്നു.

Update: 2021-05-22 12:38 GMT

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രധാനാധ്യാപകരും ചേര്‍ന്ന് 15 ലക്ഷം രൂപ സംഭാവന നല്‍കി. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ ആതുരാലയങ്ങളില്‍ കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂള്‍ തലവന്‍മാരും സഹായ ധനം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സഹായധനം ജില്ലാ കലക്ടര്‍ സാംബശിവ റാവു ഏറ്റുവാങ്ങി.

ജില്ലാ കലക്ടറുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയ ക്യാംപയിന്‍ മുഴുവന്‍ പ്രധാനാധ്യാപകരും ഏറ്റെടുക്കുകയായിരുന്നു. ഒന്നാം ഘട്ടത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പ്രധാന അധ്യാപകരുടെയും സംഭാവനയായി 15,09,101 രൂപയാണ്

കൈമാറിയത്. മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി നാലു ദിവസം കൊണ്ടാണ് ഇത്രയും രൂപ സമാഹരിച്ചത്. വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയ്ക്കു പുറമേ ജില്ലയിലെ ആശുപത്രികളില്‍ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കുന്നതിന് മൂന്നാം ഘട്ടമായി അധ്യാപകരുടെ പിന്തുണയോടെ വിപുലമായ സാമ്പത്തിക സമാഹരണവും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.മനോജ് കുമാര്‍ , പ്രധാനാധ്യാപകരുടെ പ്രതിനിധികളായ സി സി ഹസന്‍,

പി കെ ഫൈസല്‍ , യു.കെ.അബ്ദുല്‍ നാസര്‍ പങ്കെടുത്തു.

Tags:    

Similar News