രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു;കോണ്‍ഗ്രസ് എംഎല്‍എയുടെ മകനുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസ്

ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്

Update: 2022-03-27 07:07 GMT

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

അതിക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പണവും ആഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതികളില്‍ ഒരാളായ വിവേക് ശര്‍മയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ രാജസ്ഥാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി ലാല്‍ ചന്ദ് കായല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.ദൗസയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതായാണ് പെണ്‍കുട്ടിയുടെ പരാതി. കേസില്‍ നിലവില്‍ ജയിലില്‍ കഴിയുന്ന ഒരാളാണ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും അവിടെയുണ്ടായിരുന്ന രണ്ട് പേരെടക്കം ചേര്‍ന്ന് ബലാത്സംഗം ചെയതായുമാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ നേരത്തെ നല്‍കിയ പരാതിയില്‍ കൂട്ടബലാത്സംഗത്തിന്റെ കാര്യം പരാതിക്കാരി ഉന്നയിച്ചിരുന്നില്ല.

എന്നാല്‍, ആരോപണങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണ നിഷേധിച്ചു. തന്റെ മകനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. 'കേസ് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും,തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ തന്നെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഈ കേസ് എന്നും മീണ പറഞ്ഞു.




Tags:    

Similar News