അനുരജ്ഞനച്ചര്‍ച്ച: വയല്‍ കത്തിക്കല്‍, വൈദ്യുതി സബ്‌സിഡി എന്നിവയില്‍ ധാരണ; നിയമം പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ല

Update: 2020-12-31 09:50 GMT

ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ അനുരജ്ഞനച്ചര്‍ച്ചയില്‍ കര്‍ഷകരുടെ ഏതാനും ആവശ്യങ്ങളില്‍ ധാരണയായതായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമയി അംഗീകരിച്ചു. ഇരുവിഭാഗങ്ങളും പരസ്പര ധാരണയിലെത്തിയതായും ബാക്കി തര്‍ക്കങ്ങള്‍ ജനുവരി 4ന് നടക്കുന്ന ചര്‍ച്ചയില്‍ ധാരണയാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തിലാണ് ധാരണ.

കഴിഞ്ഞ ഒരു മാസമായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരുമായി ഏതെങ്കിലുമൊരു വിഷയത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തുന്നത് ഇതാദ്യമാണ്.

വിളവെടുപ്പ് കഴിഞ്ഞ് വയലിന് തീയിട്ട് വൈക്കോല്‍ കത്തിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നത് ഒഴിവാക്കുക, വൈദ്യുതി നിയമഭേദഗതി നിയമം, 2020ല്‍ ഭേദഗതി വരുത്തുക എന്നിവയിലാണ് ധാരണയായത്. കമ്മീഷന്‍ ഫോര്‍ ദി എയര്‍ ക്ലാളിറ്റി മാനേജ്‌മെന്റ് ഇന്‍ നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍ ആന്റ് അഡ്‌ജോയിനിങ് ഏരിയ ഓര്‍ഡിനന്‍സ്, 2020 വഴിയാണ് വൈക്കോല്‍കത്തിക്കല്‍ കുറ്റകൃത്യമായത്. കരട് വൈദ്യുതി ഭേദഗതി നിയമം 2020 നിലവില്‍ വൈദ്യുത സബ്‌സിഡി നല്‍കുന്ന സംവിധാനങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കുന്നു. ഇവ രണ്ടിലുമാണ് ധാരണയായത്.

താങ്ങുവില സമ്പ്രദായമാണ് മറ്റൊരു ആവശ്യം. അക്കാര്യത്തിലും തീരുമാനമായില്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് മറ്റൊരു ആവശ്യം ഇതിലും തീരുമാനമായിട്ടില്ല. താങ്ങുവില സമ്പ്രദായം തുടരുമെന്ന് അത് എഴുതിനല്‍കാമെന്നും സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കര്‍ഷകര്‍ അത് മുഖവിലക്കെടുത്തിട്ടില്ല.

കേന്ദ്രമന്ത്രി സഭയിലെ കൃഷിമന്ത്രി തോമര്‍, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, വ്യാപാര വാണിജ്യ സഹമന്ത്രി സോം പ്രകാശ്, ബികെയു ജനറല്‍ സെക്രട്ടറി യദുവീര്‍ സിങ് മാലിക്ക് അടക്കം 41 കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും അംഗീകരിച്ചില്ല.

Tags:    

Similar News