സമൂഹമാധ്യമങ്ങളിലെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് അറുതി വരുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

ചീഫ് സെക്രട്ടറിക്കു സംസ്ഥാന പോലിസ് മേധാവിക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

Update: 2021-12-22 13:16 GMT

കോഴിക്കോട്: വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ക്ക് അറുതി വരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്.

ചീഫ് സെക്രട്ടറിക്കു സംസ്ഥാന പോലിസ് മേധാവിക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. മനുഷ്യാവകാശ സംരക്ഷണത്തിനും നിയമവാഴ്ചയെ ശക്തിപ്പെടുത്തുവാനും ഇത്തരം ദുഷ്പ്രവണതക്ക് അറുതി വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉത്തരവില്‍ പറഞ്ഞു.

മൗലികാവകാശ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നതില്‍ സമൂഹ മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് സമൂഹ മാധ്യമങ്ങള്‍ തന്റൈ ആശയവുമായി വിയോജിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ഇടങ്ങളായി മാറുന്നു. ഇത് മനുഷ്യസ്‌നേഹികളുടെ ഉറക്കം കെടുത്തുന്നു. ഇത്തരം പ്രവണതകള്‍ സമാധാനപരമായും ഭയരഹിതമായും ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തിന് ഭീഷണിയാവുന്നതായി കമ്മീഷന്‍ വിലയിരുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും ഒരു മാസത്തിനകം അറിയിക്കണം.

Tags:    

Similar News