തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; മമതാ ബാനര്‍ജിക്കെതരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Update: 2021-09-07 18:07 GMT

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബിജെപി ബംഗാള്‍ ഘടകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി ഇളവുകളും ധനസഹായങ്ങളും പ്രഖ്യാപിച്ചുവെന്നും പരാതിയില്‍ ആരോപിച്ചു.

ബിജെപി ബംഗാള്‍ വൈസ് പ്രസിഡന്റ് പ്രതാപ് ബാനര്‍ജി, മുതിര്‍ന്ന നേതാക്കളായ ബജോരിയ, ബലുര്‍ഘട്ട് എംപി സുകന്‍ത മജുംദാര്‍ എന്നിവരാണ് പരാതിയുമായി കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫിസിലെത്തിയത്.

ദുര്‍ഗപൂജയുടെ ഭാഗമായി സംസ്ഥാനത്തെ ദുര്‍ഗാപന്തലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 36,000 ദുര്‍ഗാ പന്തലുകളാണ് ഉള്ളത്.

സപ്തംബര്‍ 30ന് നടക്കുന്ന ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മമത മല്‍സരിക്കുന്നുണ്ട്. മമതയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമാണ് ധനസഹായം പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ധനസഹായം നല്‍കാനുള്ള തീരുമാനം മമതയല്ല പ്രഖ്യാപിച്ചത്, പകരം ചീഫ് സെക്രട്ടറിയാണ്.

Tags:    

Similar News