ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

Update: 2022-03-30 04:48 GMT

ശ്രീനഗര്‍: ശ്രീനഗറിലെ റെയ്‌നാവാരി മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ സുരക്ഷാ സേനയും സായുധരും ഏറ്റുമുട്ടി രണ്ട് പേര്‍ മരിച്ചു. മരിച്ച സായുധരില്‍ ഒരാള്‍ മുന്‍മാധ്യമപ്രവര്‍ത്തകനാണ്. 

'വാലി ന്യൂസ് സര്‍വീസ്' എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ നടത്തിയിരുന്ന അനന്ത്‌നാഗിലെ റയീസ് അഹമ്മദ് ഭട്ട് ആണ് മരിച്ച മുന്‍ മാധ്യമപ്രവര്‍ത്തകനെന്ന് പോലിസ് പറഞ്ഞു. ഭട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്നതായാണ് വിവരം.

ഇയാള്‍ക്കെതിരെ നേരത്തെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായത് മാധ്യമങ്ങളുടെ ദുരുപയോഗത്തിന്റെ വ്യക്തമായ സൂചനയാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടാമന്‍ ബിജ്‌ബെഹറ സ്വദേശി ഹിലാല്‍ അഹമ്മദ് റഹ്മാനാണ്. സിവിലിയന്‍ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അടുത്തിടെ നടന്ന നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ്. 

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ളയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. 

Tags:    

Similar News