ചൈനയിലെ തെറ്റുകള്‍ ആവര്‍ത്തിക്കില്ല; ഇന്ത്യയുമായുള്ള വ്യാപാരബന്ധം യുഎസ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി: ക്രിസ്റ്റഫര്‍ ലാന്‍ഡൗ

Update: 2026-03-06 06:19 GMT

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാടുകളും വ്യാപാരബന്ധവും വികസിപ്പിക്കുമ്പോള്‍ യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ വ്യക്തമാക്കി. രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചൈനയുമായുള്ള വ്യാപാരബന്ധങ്ങളില്‍ ഉണ്ടായ പിഴവുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന റെയ്‌സിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലാന്‍ഡൗ. ചൈനയുമായുള്ള വ്യാപാരബന്ധങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ അടിസ്ഥാനമാക്കിയാകും ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ യുഎസ് സമീപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

'അമേരിക്ക ആദ്യം' എന്ന സങ്കല്‍പ്പത്തിന്റെ അര്‍ഥം അമേരിക്ക മാത്രമെല്ലെന്നും, മറ്റു രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെയാണ് വ്യാപാര ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുകയെന്നും ലാന്‍ഡൗ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യയും അമേരിക്കയും ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവച്ചിരുന്നു. കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താരിഫ് യുഎസ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. കൂടാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കുന്നതിന് പകരമായി 25 ശതമാനം ശിക്ഷാ തീരുവയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു.

Tags: