കേന്ദ്ര ഏജന്‍സികളുടെ അന്യായ റെയ്ഡിനെതിരേ പ്രതിഷേധക്കോട്ട തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

Update: 2022-09-22 02:14 GMT

കോഴിക്കോട്: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികളുടെ അന്യായ റെയ്ഡിനെതിരേ പ്രതിഷേധക്കോട്ട തീര്‍ത്ത് പ്രവര്‍ത്തകര്‍. ദേശീയ, സംസ്ഥാന, ജില്ലാ, പ്രാദേശിക നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഭരണകൂട വേട്ടയ്‌ക്കെതിരേ എല്ലാ സ്ഥലങ്ങളിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. എന്‍ഐഎ, ഇഡി ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.


 ഏതാനും നാളുകളായി രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ വേട്ട തുടരുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ കേരളത്തിലും റെയ്ഡ് നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതലാണ് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് ആരംഭിച്ചത്. പരിശോധന തുടങ്ങിയത് മുതല്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പലയിടങ്ങളിലും റെയ്ഡില്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് ഏജന്‍സികള്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തെയും തൃശൂരില്‍ സംസ്ഥാന സമിതി അംഗം യഹിയാ തങ്ങളെയും കസ്റ്റഡിയിലെടുത്തു.


 സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, കരമന അശ്‌റഫ് മൗലവി, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. സംസ്ഥാന കമ്മിറ്റി ഓഫിസിലും റെയ്ഡ് നടക്കുന്നുണ്ട്. അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: