അര്‍ബുദ രോഗിയുടെ പണം നഷ്ടമായി; സുരക്ഷാ ജീവനക്കാര്‍ കണ്ടെടുത്തു നല്‍കി

ഇന്ന് ഉച്ചയോടെയാണ് മണക്കാട് സ്വദേശിയായ വൃദ്ധനും കൂട്ടിരിപ്പുകാരിയും ആശുപത്രിയിലെത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന 16,020 രൂപയും എടിഎം കാര്‍ഡുമടങ്ങുന്ന പേഴ്‌സാണ് നഷ്ടപ്പെട്ടത്.

Update: 2020-06-05 16:14 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ അര്‍ബുദ രോഗിയുടെ നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് സുരക്ഷാ വിഭാഗം ജീവനക്കാര്‍ കണ്ടെത്തി തിരികെ നല്‍കി.

ഇന്ന് ഉച്ചയോടെയാണ് മണക്കാട് സ്വദേശിയായ വൃദ്ധനും കൂട്ടിരിപ്പുകാരിയും ആശുപത്രിയിലെത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന 16,020 രൂപയും എടിഎം കാര്‍ഡുമടങ്ങുന്ന പേഴ്‌സാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഇവര്‍ പേഴ്‌സ് നഷ്ടപ്പെട്ടതറിഞ്ഞിരുന്നില്ല. സുരക്ഷാ വിഭാഗം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടെ ആശുപത്രിയുടെ പ്രധാന കവാടത്തിനു സമീപത്തു നിന്നും പേഴ്‌സ് ലഭിച്ചു. പേഴ്സില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോഴാണ് ഉടമസ്ഥന്‍ ആശുപത്രിയ്ക്കുള്ളില്‍ തന്നെയുണ്ടെന്നു മനസിലായത്. തുടര്‍ന്ന് സെക്യൂരിറ്റി ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍ എസ് ശ്രീകുമാര്‍, സാര്‍ജന്റുമാരായ അശോകന്‍, പ്രവീണ്‍ രവി, ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് കൈമാറി.

Tags:    

Similar News