പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം; ടി സിദ്ദീഖ് ഉള്‍പ്പെടെ 54 പേര്‍ റിമാന്‍ഡില്‍

കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെപിസിസി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്‍ എന്നിവരടക്കം 54 പേരെയാണ് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തത്.

Update: 2019-12-22 01:29 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെപിസിസി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്‍ എന്നിവരടക്കം 54 പേരെയാണ് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തത്.

ശനിയാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. ഇതിനുപിന്നാലെയാണ് ടി സിദ്ദീഖ് അടക്കം 54 പേരെ അറസ്റ്റ് ചെയ്തത്.

പോലിസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് ടൗണ്‍ പോലിസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ ജില്ലാ കോടതി ജഡ്ജിന് മുന്നില്‍ ഹാജരാക്കി.


Tags: