ഇറാനെതിരായ യുദ്ധത്തില്‍ ബ്രിട്ടണ്‍ പിന്തുണ നല്‍കിയില്ല; സ്റ്റാര്‍മറിനെതിരേ ട്രംപിന്റെ രൂക്ഷ വിമര്‍ശനം

Update: 2026-03-08 11:11 GMT

ലണ്ടന്‍: ഇറാനെതിരായ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ പിന്തുണ നല്‍കിയില്ലെന്നാരോപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

യുദ്ധം ജയിച്ച ശേഷം പിന്തുണ പ്രഖ്യാപിക്കുന്നവരെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ ബ്രിട്ടണ്‍ ആദ്യം അനുമതി നിഷേധിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. ഇതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലെ ചരിത്രപരമായ ബന്ധം സ്റ്റാര്‍മര്‍ തകര്‍ത്തുവെന്നാണ് ട്രംപ് ആരോപിച്ചത്.

''ഒരുകാലത്ത് നമ്മുടെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്ന ബ്രിട്ടണ്‍ ഇപ്പോള്‍ രണ്ടു വിമാനവാഹിനിക്കപ്പലുകള്‍ മിഡില്‍ ഈസ്റ്റിലേക്ക് അയക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ്. അത് പ്രശ്‌നമില്ല മിസ്റ്റര്‍ സ്റ്റാര്‍മര്‍, ഞങ്ങള്‍ക്ക് ഇനി അതിന്റെ ആവശ്യമില്ല. പക്ഷേ ഈ പിന്തുണയില്ലായ്മ ഞങ്ങള്‍ ഓര്‍ക്കും,'' എന്ന് ട്രംപ് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സ് വിന്യാസത്തിനായി തയ്യാറെടുക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ വിന്യാസം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാനെതിരായ സൈനിക നടപടികള്‍ നിയമപരമാണെന്ന് ഉറപ്പുവരുത്തുന്നതിനായാണ് അമേരിക്കന്‍ സേനയ്ക്ക് ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആദ്യം വിലക്കിയതെന്ന് സ്റ്റാര്‍മര്‍ വിശദീകരിച്ചു. അതേസമയം, ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള ട്രംപിന്റെ നിര്‍ദേശത്തെയും അഫ്ഗാനിസ്താന്‍ യുദ്ധവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെയും സ്റ്റാര്‍മര്‍ മുന്‍പ് വിമര്‍ശിച്ചിരുന്നു.

Tags: