കേരളമോഡലിനെ തലകുത്തി നിര്‍ത്തിയ യുഡിഎഫിനെ മടക്കിക്കൊണ്ടുവരണോ? കെ വേണുവിനോട് ചോദ്യവുമായി ധനമന്ത്രി ഐസക്

Update: 2021-03-12 09:14 GMT

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അഭികാമ്യമോ എന്ന സന്ദേഹവുമായി കെ വേണു ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് കേരള വികസന മോഡല്‍ ശൈലിയെ തലകുത്തിനിര്‍ത്തിയ യുഡിഎഫിനെ മടക്കിക്കൊണ്ടുവരാനാണോയെന്ന ചോദ്യവുമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. 'തുടര്‍ഭരണം ജനാധിപത്യത്തില്‍ അഭികാമ്യമോ?' എന്ന വിഷയത്തില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ ഉദ്ഘാടനപ്രസംഗം നടത്താനിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐസക്കിന്റെ ചോദ്യം. എക്‌സ് നക്‌സലൈറ്റുകള്‍ക്ക് മാധ്യമങ്ങളിലുള്ള കമ്പോളമൂല്യം യുഡിഎഫിന് അനുകൂലമായി വേണു ഉപയോഗിക്കാറുണ്ടെന്നും ഇത്തവണയും അതാണ് അദ്ദേഹം ചെയ്യുന്നതെന്നും ഐസക് വിമര്‍ശിച്ചു. അഞ്ച് വര്‍ഷം മുമ്പ് യുഡിഎഫ് ജനവിധി തേടിയപ്പോള്‍ ഇതേ പ്രശ്‌നം ഉന്നയിക്കാന്‍ വേണു തയ്യാറാവായില്ല. 2016ല്‍ വേണു മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ള വരികള്‍ ഉന്നയിച്ചുകൊണ്ട് ഐസക് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവരാനിരിക്കെ 2016 ഏപ്രില്‍ 25നാണ് കെ വേണു മാതൃഭൂമി എഡിറ്റ് പേജില്‍ 'രാഷ്ട്രീയമായി നാം സജ്ജമായോ' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയത്. രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തി 'സംഘപരിവാറിനെയും കമ്യൂണിസ്റ്റു ഫാഷിസത്തെയും എതിര്‍ചേരിയില്‍ നിര്‍ത്തിക്കൊണ്ടുള്ള മതേതര ജനാധിപത്യമുന്നേറ്റമാണ് വേണ്ടതെന്നായിരുന്നു അദ്ദേഹം ലേഖനത്തില്‍ വാദിച്ചത്.

2011-16ലെ ഉമ്മന്‍ചാണ്ടി ഭരണത്തെ വിലയിരുത്തി അദ്ദേഹം എഴുതിയ ചില വാചകങ്ങളും ഐസക് ഫെയ്‌സ്ബുക്കില്‍ എഴുത കുറിപ്പില്‍ എടുത്തുദ്ധരിക്കുന്നുണ്ട്. 'ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തി ജനങ്ങള്‍ക്ക് ഗുണംചെയ്യാന്‍ ശ്രമിച്ച 'കേരള മോഡല്‍' എന്ന് ലോകപ്രശസ്തി നേടിയ കേരള വികസനശൈലി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തലകുത്തിനില്‍ക്കുകയാണെന്ന് നിരീക്ഷിച്ച വേണു തുടര്‍ഭരണം വേണമെന്ന നിലപാടാണ് മുന്നോട്ട് വച്ചതെന്ന് ഐസക് ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലെ കച്ചവട വല്‍ക്കരണം, പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച തുടങ്ങിയവയും വേണു എടുത്തുകാട്ടുന്നുണ്ട്. ഇതൊക്കെ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് തുടര്‍ഭരണം വേണമെന്ന നിലപാട് 2016ല്‍ സ്വീകരിച്ചതെന്നും ഐസക് ചോദിക്കുന്നു.

തുടര്‍ഭരണം ജനാധിപത്യത്തില്‍ അഭികാമ്യമോ എന്ന തലക്കെട്ടില്‍ മാര്‍ച്ച് 20 ശനിയാഴ്ച വൈകീട്ട് 4 മണിക്കാണ് പള്ളുരുത്തിയില്‍ ഫോറം ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടകനായ വേണുവിനു പുറമെ കെ ജി ജഗദീശന്‍, സി എസ് ജോസഫ്, സണ്ണി എം കപിക്കാട്, സെബാസ്റ്റ്യന്‍ പോള്‍, മുഹമ്മദ് ഷിയാസ്, നിപുണ്‍ ചെറിയാന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

Tags:    

Similar News