രാഹുല്‍ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടിസ്; എംപി സ്ഥാനത്ത് നിന്ന് അയോഗ്യത ആവശ്യപ്പെട്ട് ബിജെപി

Update: 2026-02-12 09:41 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ അവകാശലംഘന നോട്ടിസ് നല്‍കി. രാഹുലിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അജീവനാന്തം വിലക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് നടപടി. ഒരു തെളിവുമില്ലാതെ വ്യാജ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതെന്ന് ദുബെ ആരോപിച്ചു. പാര്‍ലമെന്റിന്റെ മാന്യതക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശങ്ങളാണ് നടത്തിയതെന്നും അദ്ദേഹം നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പ്രിവിലേജ് നോട്ടിസോ എഫ്‌ഐആറോ ഒന്നും രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ ബാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ലേബര്‍ കോഡുകള്‍ക്കെതിരേ തൊഴിലാളികളും യുഎസ് വ്യാപാര കരാറിനെതിരേ കര്‍ഷകരും സമരത്തിലാണെന്ന് അവര്‍ വ്യക്തമാക്കി. ഈ സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം ബജറ്റ് ചര്‍ച്ചക്കിടെ കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബജറ്റിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഏറ്റവും വലിയ തെറ്റാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറെന്ന് അദ്ദേഹം ആരോപിച്ചു. കരാറിലെ വ്യവസ്ഥകള്‍ വ്യക്തമായിട്ടില്ലെന്നും, പ്രധാനമന്ത്രി അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങിയെന്നും രാഹുല്‍ പ്രസംഗത്തില്‍ ആരോപിച്ചു.

ലോകശക്തിയായി നിലനില്‍ക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യന്‍ ഡാറ്റ നിര്‍ണായകമാണെന്നും, ഡാറ്റ ആവശ്യപ്പെട്ടാല്‍ ഇന്ത്യക്കാരെ തുല്യരായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തികവും ഊര്‍ജ്ജ മേഖലയും ഉള്‍പ്പെടെ രാജ്യം ദുര്‍ഘട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, അതില്‍ നിന്ന് രക്ഷപ്പെടാന്‍ സമഗ്ര പദ്ധതിയൊന്നും ബജറ്റില്‍ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 'ഇന്‍ഡ്യ സഖ്യം' അധികാരത്തിലായിരുന്നെങ്കില്‍ കരാറില്‍ നിര്‍ണായക വ്യവസ്ഥകള്‍ മുന്നോട്ട് വച്ചേനെയെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു.

Tags: