മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യക്കു പിന്നില്‍ ബിജെപി നേതാവ്;അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

ജില്ലാ സെക്രട്ടറിയെ ഒഴിവാക്കി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച പ്രാദേശിക നേതാവില്‍ പോലിസ് അന്വേഷണം ഒതുക്കാനുള്ള സംഘടിത നീക്കം നടക്കുന്നതായും സൂചനയുണ്ട്

Update: 2022-07-11 05:22 GMT

സ്വന്തം പ്രതിനിധി

പാലക്കാട്: മഹിളാ മോര്‍ച്ച ജില്ലാ നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള പേരുകളാണ് പുറത്തു വരുന്നത്. ജില്ലാ സെക്രട്ടറിയെ ഒഴിവാക്കി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച പ്രാദേശിക നേതാവില്‍ പോലിസ് അന്വേഷണം ഒതുക്കാനുള്ള സംഘടിത നീക്കം നടക്കുന്നതായും സൂചനയുണ്ട്.

മഹിളാ മോര്‍ച്ച ജില്ലാ ട്രഷറര്‍ ശരണ്യയെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്.

ബിജെപി ജില്ലാ നേതാവുമായി മഹിളാ മോര്‍ച്ചാ നേതാവിന് അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പ്രജീവിന്റെ കൈവശമുള്ളതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന സൂചനകളാണു പുറത്ത് വരുന്നത്.വീഡിയോ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ വച്ച് പ്രാദേശിക ബിജെപി നേതാവ് മഹിളാ മോര്‍ച്ചാ നേതാവിനെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതാണ് ആത്മഹത്യക്കു കാരണമെന്നാണ് പോലിസിനു ലഭിച്ച സൂചനകള്‍.അതേസമയം, ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന പ്രജീവ് പ്രാദേശിക നേതാവല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ബിജെപി ജില്ലാ നേതാവിലേക്ക് അന്വേഷണം എത്താതെ കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം.

സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. രാജന്‍ തങ്കം ദമ്പതികളുടെ മകളാണ്.ബിജെപിക്ക് വളക്കൂറുള്ള പാലക്കാട് മണ്ഡലത്തിലെ മികച്ച കഴിവുള്ള വ്യക്തിയായിരുന്നു ശരണ്യയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമായിരുന്നു ഇവരുടേത്.ശരണ്യയുടെ മരണത്തിനിടയാക്കിയ സംഭവങ്ങല്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധവും അമര്‍ഷവും ഉയര്‍ത്തിയിട്ടുണ്ട്.


Tags: