കേന്ദ്ര ബജറ്റില്‍ തമിഴ്‌നാടിനെ തഴഞ്ഞത് ബിജെപി പരാജയം ഉറപ്പാക്കിയതിനാലെന്ന് സ്റ്റാലിന്‍

Update: 2026-02-02 10:41 GMT

ചെന്നൈ: അടുത്ത രണ്ടു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ബജറ്റില്‍ തമിഴ്‌നാടിനെ പൂര്‍ണമായും അവഗണിച്ചതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള മുന്നണിയുടെ പരാജയം ഉറപ്പായെന്ന തിരിച്ചറിവാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ഔദ്യോഗിക വിലയിരിത്തലിലാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് വര്‍ഷം എന്നെങ്കിലും കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്ക് ചെവി കൊടുക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും, എന്നാല്‍ ആ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. 2026-27ലെ ബജറ്റില്‍ തമിഴ്‌നാടിന്റെ വികസനവും ജനക്ഷേമവും സമ്പൂര്‍ണമായി അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കായി ഗുണം ചെയ്യുന്ന ഒരു പ്രധാന പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരിട്ടുള്ള നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങളുടെ വിഹിതം 41 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും ബജറ്റില്‍ അതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ തമിഴ്‌നാട് ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, 16ആം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടും മറ്റു വികസിത സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് കുറഞ്ഞ നികുതി വിഹിതമാണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് തമിഴ്‌നാടിന് ലഭിക്കുന്ന നികുതി വിഹിതം 4.097 ശതമാനമായി തുടരുന്നതിലൂടെ ഏകദേശം 5,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി നികുതി വരുമാനത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തില്‍ 1,200 കോടി രൂപയുടെ കുറവ് വരുത്തിയതും, ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്തിന് അനുവദിക്കേണ്ട 3,112 കോടി രൂപയുടെ ഫണ്ട് തടഞ്ഞുവച്ചതും അപലപനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 67,000 കോടി രൂപ നീക്കിവച്ചിരുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് ഈ വര്‍ഷം വെറും 17,000 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് പദ്ധതിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി, ഗ്രാമീണ ഭവന പദ്ധതി തുടങ്ങിയവയിലേക്കുള്ള വകയിരുത്തലുകളും വെട്ടിക്കുറച്ചതായി സ്റ്റാലിന്‍ വ്യക്തമാക്കി. കഴിഞ്ഞ ബജറ്റില്‍ 10,831 കോടി രൂപ അനുവദിച്ച് വലിയ പ്രചാരണത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിക്ക് ഈ വര്‍ഷം വെറും 526 കോടി രൂപ മാത്രമാണ് നീക്കിവച്ചിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. തമിഴ്‌നാടിനായി പുതിയ പദ്ധതികളൊന്നും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, മൂന്നു ഭാഷാ നയം അംഗീകരിക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 3,548 കോടി രൂപയുടെ സമഗ്ര ശിക്ഷാ അഭയാന്‍ ഫണ്ടും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലെ ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Tags: