പൗരത്വ പട്ടികക്കെതിരേ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കി

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010 ലെ മാതൃകയില്‍ തന്നെയായിരിക്കണം തയ്യാറാക്കേണ്ടതെന്ന പ്രമേയവും നിയമസഭ പാസാക്കി

Update: 2020-02-25 14:26 GMT

പാറ്റ്‌ന: സംസ്ഥാനത്ത് പൗരത്വ പട്ടിക നടപ്പാക്കരുതെന്ന് നിര്‍ദേശിക്കുന്ന പ്രമേയം ബിഹാര്‍ നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടിക നടപ്പാക്കില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും പൗരത്വ  ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയുട സഖ്യകക്ഷിയാണ് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010 ലെ മാതൃകയില്‍ തന്നെയായിരിക്കണം തയ്യാറാക്കേണ്ടതെന്ന പ്രമേയവും നിയമസഭ പാസാക്കി. ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് തങ്ങള്‍ കേന്ദ്രത്തിന് എഴുതിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ ആശയക്കുഴപ്പം ഒഴിവാക്കണമെന്നും മാതാപിതാക്കളുടെ ജനനസ്ഥലവുമായി ബന്ധപ്പെട്ടതുപോലുള്ള ചോദ്യങ്ങളിലെ ആശങ്കകള്‍ നീക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാ രജിസ്റ്ററില്‍ ട്രാന്‍സ്‌ജെന്റര്‍ എന്നൊരു വിഭാഗം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.

പുതിയ ജനസംഖ്യാ രജിസ്റ്ററില്‍ മാതാപിതാക്കളുടെ ജനന തിയ്യതി, ജനനസ്ഥലം, വിലാസം തുടങ്ങി വിവാദപരമായ മൂന്നു ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ പ്രതിപക്ഷം കരിനിയമമെന്ന് വിശേഷിപ്പിച്ചത് ബിജെപി അംഗങ്ങളുമായി വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു.

കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമം പാസാക്കരുതെന്ന് നേരത്തെ തന്നെ പ്രമേയം പാസാക്കിയിരുന്നു. 

Tags:    

Similar News