പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്തെ എംപിമാരുടെ പ്രതിഷേധ വിലക്ക്; അപലപിച്ച് സിപിഎം പിബി

എംപിമാരുടെ അനിഷേധ്യമായ അവകാശങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും നികൃഷ്ടമായ സ്വേച്ഛാധിപത്യ ആക്രമണമാണ്

Update: 2022-07-16 11:50 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളെ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കുന്ന സ്വേച്ഛാധിപത്യപരമായ നടപടിയെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. രാജ്യത്തേയും ജനങ്ങളേയും സംബന്ധിക്കുന്ന എല്ലാ സുപ്രധാന കാര്യങ്ങളിലും തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനായി എംപിമാര്‍ പ്രതിഷേധങ്ങള്‍ നടത്താറുണ്ട്.

ഇന്ത്യന്‍  പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത് അവരുടെ ജനാധിപത്യ അവകാശമാണ്. സര്‍ക്കാരിനെതിരെ പലപ്പോഴും ഉപയോഗിക്കുന്ന 'കഴിവില്ലായ്മ' പോലുള്ള പദപ്രയോഗങ്ങള്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക വിപുലീകരിക്കാന്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശത്തോടൊപ്പം പ്രതിഷേധങ്ങള്‍ നിരോധിക്കുന്ന ഈ ഉത്തരവും പാര്‍ലമെന്റിനും അതിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും എംപിമാരുടെ അനിഷേധ്യമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഏറ്റവും നികൃഷ്ടമായ സ്വേച്ഛാധിപത്യ ആക്രമണമാണ്. പാര്‍ലമെന്റിലെ മറ്റ് രാഷ്ട്രീയ പാര്‍ടികളുമായി കൂടിയാലോചിക്കാതെയുള്ള ഏകപക്ഷീയമായ ഈ തീരുമാനം പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധ നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിപിഎം വാര്‍ത്താക്കുറുപ്പിലൂടെ ആവശ്യപ്പെട്ടു. 

Tags:    

Similar News