ജെഎന്‍യു: കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഫീസ് വര്‍ധന വേണ്ട, പൊതു വിഭ്യാഭ്യാസം സര്‍ക്കാരിന്റെ ബാധ്യതയെന്നും ഡല്‍ഹി ഹൈക്കോടതി
അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കാനും ഒരാഴ്ച്ചയ്ക്കകം എല്ലാ സാങ്കേതിക കാര്യങ്ങളും പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കി.
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സര്‍ക്കാരിന് പുറത്തുകടക്കാനാവില്ലെന്നും പൊതുവിദ്യാഭ്യാസത്തിന് ധനസഹായം തുടരാനും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി നിരീക്ഷിച്ചു.അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കാനും ഒരാഴ്ച്ചയ്ക്കകം എല്ലാ സാങ്കേതിക കാര്യങ്ങളും പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കി.
ഫീസ് വര്‍ധനയ്ക്ക് മുമ്പുണ്ടായിരുന്ന അതേ ഫീസ് തന്നെ ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് രാജീവ് ഷക്ദര്‍ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരാണ് ഫീസ വര്‍ധനയ്‌ക്കെതിരെ കോടതിയെ സമീപിപ്പിച്ചത്.
പുതിയ ഹോസ്റ്റല്‍ മാനുവലിനെയും ഇവര്‍ ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, 90 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ വര്‍ധിപ്പിച്ച തുക അടച്ചെന്നും അതിനെ അംഗീകരിച്ചെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറലിന്റെ മറുപടിയില്‍ ജഡ്ജി വിയോജിപ്പ് രേഖപ്പെടുത്തി. നിങ്ങള്‍ക്ക് മറ്റൊരു മാര്‍ഗമില്ലെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം. സര്‍വകലാശാലാ അധികൃതര്‍ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടിയാണ് ഫീസ് വര്‍ധനയെന്നാണ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. പൊതു വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പണം കണ്ടെത്തേണ്ടതുണ്ട്. ശമ്പളം നല്‍കേണ്ടതിന്റെ ബാധ്യത വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. അത് മറ്റാരെങ്കിലും കണ്ടെത്തണമെന്ന് കോടതി പറഞ്ഞു.
അതേസമയം കേസില്‍ അടുത്ത വാദം ഫെബ്രുവരി 28ന് കേള്‍ക്കും. ജെഎന്‍യുവിലെ ഫീസ് പഴയ രീതിയില്‍ തന്നെ തുടരണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. സര്‍വകലാശാലയുടെ തീരുമാനം കാരണം ഹോസ്റ്റല്‍ ഫീസ് വര്‍ധന ഉണ്ടായി. പിന്നോക്ക വിഭാഗങ്ങളെ ബാധിച്ചെന്നും, വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളോട് കൃത്യമായി അന്വേഷിക്കാതെയാണ് ഫീസ വര്‍ധന നിലവില്‍ വരുത്തിയതെന്നും ആരോപണമുണ്ട്.
ഫീസ് വര്‍ദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്രത്തിലെ മുതിര്‍ന്ന നിയമ ഓഫീസര്‍ മുന്നോട്ടുവച്ച വാദത്തെയും ജസ്റ്റിസ് ശക്തര്‍ എതിര്‍ത്തു, സര്‍വകലാശാല നിയമിച്ച കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഫീസ് പരിഷ്‌കരിച്ചുവെന്ന് ചൂണ്ടിക്കാട്ടി.