അസം മുസ്‌ലിം വംശഹത്യക്ക് കളമൊരുങ്ങുന്നു, വംശവെറിയന്‍മാരെ കരുതിയിരിക്കുക; പോപുലര്‍ ഫ്രണ്ട് വിശദീകരണ പൊതുയോഗം

അസമില്‍ ബിജെപിക്ക് അധികാരം കിട്ടിയപ്പോള്‍ ഈ വംശീയ ഉന്മൂലന പദ്ധതി ഭരണകൂടം ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്.

Update: 2021-10-07 04:29 GMT

അലനല്ലൂര്‍: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വംശഹത്യക്ക് കളമൊരുക്കുന്ന ഹിന്ദുത്വ ഭരണകൂട അജണ്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് നാട്ടുകല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം നടത്തി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് അലനല്ലൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അലി അധ്യക്ഷതവഹിച്ച. പോപുലര്‍ ഫ്രണ്ട് അലനല്ലൂര്‍ ഡിവിഷന്‍ സെക്രട്ടറി സിറാജ് നാട്ടുകല്‍ , അഷ്‌റഫ് ചെത്തല്ലൂര്‍ സംസാരിച്ചു.


മുസ്‌ലിം ഉന്മൂലനം ലക്ഷ്യംവെച്ച് ഇന്ത്യയില്‍ വലിയ തോതിലുള്ള വംശഹത്യ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന അന്താരാഷ്ട്ര പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവിധ രൂപത്തിലുള്ള മുസ്‌ലിം ഉന്മൂലന പദ്ധതിയാണ് അസം കേന്ദ്രീകരിച്ച് നടന്നുവരുന്നത്. അത് രാജ്യത്ത് മുഴുവന്‍ നടപ്പാക്കാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമാണ്. കുടിയേറ്റക്കാര്‍ എന്ന ചാപ്പ കുത്തി 1983ല്‍ നെല്ലിയില്‍ വംശഹത്യ നടത്തിയതും രാജ്യത്ത് ആദ്യമായി അസമില്‍ എന്‍ആര്‍സി നടപ്പിലാക്കിയതും ഇതിന്റെ വിത്യസ്ത പരീക്ഷണങ്ങളായിരുന്നുവെന്നും സി എ റഊഫ് പറഞ്ഞു.


അസമില്‍ ബിജെപിക്ക് അധികാരം കിട്ടിയപ്പോള്‍ ഈ വംശീയ ഉന്മൂലന പദ്ധതി ഭരണകൂടം ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. 2016ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം അസം സര്‍ക്കാര്‍ മുസ്‌ലിംകളെ നിരന്തരം വേട്ടയാടുകയാണ്. നിലവില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് മുസ്‌ലിം വേട്ട നടക്കുന്നത്. മുസ്‌ലിം കര്‍ഷകര്‍ക്കു നേരെ നടത്തിയ വെടിവെപ്പ് ഇതാണ് വ്യക്തമാക്കുന്നത്. അക്രമികളായ പോലിസുകാരെ അഭിനന്ദിച്ചും പള്ളി പൊളിക്കുന്നതിന്റെയും പൗരന്‍മാരെ ക്രൂരമായി മര്‍ദിച്ച് പുറത്താക്കുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചും മുസ്‌ലിം വിദ്വേഷത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കുകയാണ്.



ഇത് അസമില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മുഴുവനും ഈ വംശീയ ഉന്മൂലന പ്രചാരണം ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞു. ലൗജിഹാദ് ഉള്‍പ്പടെയുള്ള പ്രചാരണങ്ങള്‍ ആര്‍എസ്എസ് നടത്തുന്നത് കേരളത്തിലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനാണ്. മലബാര്‍ സമരത്തെ ഉള്‍പ്പടെ തെറ്റായി ചിത്രീകരിച്ച് അതിനുള്ള പ്രചാരണം ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞു. ആര്‍എസ്എസ് നടപ്പാക്കുന്ന ഈ വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങേണ്ട അനിവാര്യമായ സന്ദര്‍ഭമാണ് ഉണ്ടായിട്ടുള്ളത്. ഏത് സമയവും കേരളത്തിലും നടപ്പിലാക്കാന്‍ സാധ്യതയുള്ള ആര്‍എസ്എസിന്റെ വംശഹത്യാ പദ്ധതിക്കെതിരെ ജാഗ്രതപാലിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കുന്നതിനാണ് പോപുലര്‍ ഫ്രണ്ട് പൊതുയോഗം സംഘടിപ്പിച്ചത്.




Tags: