പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷം; സത്യം വെളിപ്പെടുത്തിയ വ്യക്തിക്ക് സംരക്ഷണം നല്‍കണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

Update: 2022-11-10 07:41 GMT

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ചത് താനാണെന്ന വിമര്‍ശനമുണ്ടായിരുന്നു, അതിനു ഇപ്പോള്‍ വിരാമമായി. കേസ് അവസാനിച്ചെന്ന് പറയാതിരുന്നത് ചില മാധ്യമങ്ങള്‍ മാത്രമാണെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് അക്രമികളില്‍ ഒരാളായ പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരുമെന്നാണ് കരുതുന്നത്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോവുന്നത്. പ്രകാശ് ഒരിക്കല്‍ ആശ്രമം അക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരാള്‍ അല്ല കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സത്യം വെളിപ്പെടുത്തിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന് സംരക്ഷണമൊരുക്കണമെന്നും പ്രകാശിന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു.

തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് സഹോദരനായ പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് മുമ്പ് പ്രകാശ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. കേസില്‍ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

Tags:    

Similar News