
ന്യൂഡൽഹി: 'നോട്ട ' ഒരു പരാജയപ്പെട്ട ആശയമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പുകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജിയിൽ സുപ്രിംകോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പു കമ്മീഷൻ്റെ പരാമർശം."ഇത് തിരഞ്ഞെടുപ്പുകളിൽ ഒരു സ്വാധീനവും സൃഷ്ടിക്കുന്നില്ല. ചില സ്ഥാനാർത്ഥികൾക്ക് നോട്ടയേക്കാൾ കുറവ് ലഭിക്കുന്ന സാഹചര്യമായിരിക്കാം ഇത്, പക്ഷേ വിജയിക്കുന്ന സ്ഥാനാർഥികളെ ഇത് ഒരിക്കലും ബാധിക്കില്ല," തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു.
2013 ൽ ഈ ആശയം അവതരിപ്പിച്ചതിനുശേഷം എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മിക്ക നിയമസഭാ തിരഞ്ഞെടുപ്പുകളിലും നോട്ടയുടെ വോട്ട് വിഹിതം 1% മാത്രമാണ്. ഇത് പ്രത്യേകിച്ച് ഒരു സ്വാധീനവും തിരഞ്ഞെടുപ്പിൽ ചെലുത്തുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് 2004-ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയുടെ അടിസ്ഥാനത്തിൽ സുപ്രിംകോടതി നിർദേശപ്രകാരം 2013ലാണ് നോട്ട ഓപ്ഷൻ അവതരിപ്പിക്കുന്നത്.
2013 അവസാനത്തിൽ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഡൽഹി, മിസോറാം എന്നീ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് നോട്ടയെ ഒരു ഓപ്ഷനായി ആദ്യം പരിഗണിക്കുന്നത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ദേശീയ തലത്തിൽ നോട്ട ഉപയോഗിച്ചുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.