ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളി​പ്പൂ ഇല്ല

Update: 2024-05-09 13:49 GMT

തിരുവനന്തപുരം: പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അതേസമയം, പൂജക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോര്‍ഡ് വ്യക്തമാക്കി. നിവേദ്യ സമര്‍പ്പണത്തിന് ഭക്തര്‍ തുളസി, തെച്ചി, റോസാപ്പൂ എന്നിവയാണ് നല്‍കേണ്ടത്.

അരളിച്ചെടിയുടെ ഇലയിലും പൂവിലും കായയിലും മരണത്തിന് വരെ കാരണമാകുന്ന വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്തരും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് തീരുമാനം. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്. സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളില്‍ അരളി ഉപയോഗിക്കുന്നത് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.

ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചര്‍ച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News