ആദിവാസി ഊരുകളിലെ പ്രവേശന വിലക്ക് ജനാധിപത്യവിരുദ്ധം: പിന്‍വലിക്കണമെന്ന് പ്രമുഖര്‍

Update: 2022-07-01 15:19 GMT

തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യം, ലഹരി ഉപയോഗം എന്നീ കാരണങ്ങള്‍ ആരോപിച്ചു കൊണ്ട് ആദിവാസി ഊരുകളിലേക്ക് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റേത് സാമൂഹിക വിഭാഗങ്ങളെ പോലെ തന്നെ സ്വയം നിര്‍ണയാവകാശമുള്ള സമൂഹമാണ് ആദിവാസി സമൂഹവും. ആ സമൂഹങ്ങളിലേക്ക് ആരെല്ലാം വരണം, വരരുത് എന്നു തീരുമാനിക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്കല്ല, ആ സമൂഹങ്ങള്‍ക്ക് തന്നെയാണ് വകവെച്ചു നല്‍കേണ്ടതെന്നും ജെ ദേവിസ സുരേന്ദ്രന്‍ കരിപ്പുഴ, സി കെ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. 

14 ദിവസം മുമ്പ് അപേക്ഷ നല്‍കി പാസ് നേടുന്നവര്‍ക്ക് മാത്രം പ്രവേശനം നല്കുന്ന ഈ ഉത്തരവ് ആദിവാസി സമൂഹങ്ങളെ മറ്റു സമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്ന വംശീയ മതിലാണ്. ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ സാമൂഹികമായ ഇടപെടല്‍ നടത്തുന്ന സന്നദ്ധ ശ്രമങ്ങളെ ഇല്ലാതാക്കുകയും സര്‍ക്കാര്‍ വീഴ്ചകള്‍ മറച്ചു വെക്കാനും വഴിയൊരുക്കുന്നതിന് കൂടിയാണ് ഈ ഉത്തരവ്. പട്ടിണി മരണങ്ങള്‍, ശിശു മരണങ്ങള്‍, സര്‍ക്കാര്‍ ഫണ്ടുകളിലെ ക്രമക്കേട് എന്നിവ പൊതു സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളുടെ ഈ മേഖലയിലെ സാന്നിദ്ധ്യം സഹായകരമായിട്ടുണ്ട്.

ആദിവാസി മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നത് കൂടിയാണ് പ്രസ്തുത ഉത്തരവ്. പഠന റിപ്പോര്‍ട്ട് അനുമതി നല്‍കുന്ന ഓഫീസില്‍ ലഭ്യമാക്കണം, ഗവേഷണ സംഗ്രഹം, ഗവേഷണ ചോദ്യാവലി എന്നിവ സമര്‍പ്പിക്കണം... തുടങ്ങി വ്യത്യസ്തമായ നിര്‍ദേശങ്ങള്‍ ഗവേഷണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് കൂടിയാണ്. ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിലങ്ങു തടിയാവുകയാണ് ഉത്തരവ്. ഭരണകൂടം സൃഷ്ടിക്കുന്ന വംശീയ മതിലിനുള്ളില്‍ അവര്‍ ആഗ്രഹിക്കുന്നതും അനുവദിക്കുന്നതും മാത്രം നടപ്പാക്കപ്പെടുകയും അത്തരം വിവരങ്ങള്‍ മാത്രം പുറത്തേക്ക് വരികയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലേക്കാണ് ഇത് നയിക്കുക.

ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ ഈ ഉത്തരവ് പിന്‍വലിക്കണമെന്ന പ്രസ്താവയില്‍ ഒപ്പുവച്ചവരില്‍ നിരവധി പേര്‍ ഒപ്പുവച്ചിട്ടുണ്ട്.

പ്രസ്താവനയില്‍ ഒപ്പ് വെച്ചവര്‍: ജെ ദേവിക, സുരേന്ദ്രന്‍ കരിപ്പുഴ, സി.കെ അബ്ദുല്‍ അസീസ്, സിന്ധു പത്തനാപുരം, രേഷ്മ കരിവേടകം, സജി കൊല്ലം, സതി അങ്കമാലി, അനുരാജ് തിരുമേനി, ചിത്ര നിലമ്പൂര്‍, എം.എച്ച് ഇല്ല്യാസ്, അഖില്‍ജിത്ത് കല്ലറ, കെ.കെ ജിന്‍ഷു, ബിന്ദു തങ്കം കല്യാണി, മൃദുല ഭവാനി, നജ്ദ റൈഹാന്‍, വിളയോടി വേണുഗോപാല്‍, സുധീര്‍ കുമാര്‍, മനോജ് തോട്ടത്തില്‍, പ്രേം കുമാര്‍, ദിനു വെയില്‍

അനന്ദു രാജ്, മജേഷ് രാമന്‍, റാണി സുന്ദരി, മണിക്കുട്ടന്‍ പണിയന്‍, ബിനു വയനാട്, ഷിബിന്‍ ഷാ കൊല്ലം, മാരിയപ്പന്‍ നീലിപ്പാറ, അജീഷ് കിളിക്കോട്ട്, സജീവ് ആറ്റിങ്ങല്‍, കെ മായാണ്ടി, മല്ലന്‍ അട്ടപ്പാടി, ഹരികൃഷ്ണന്‍.

Tags: