ലക്ഷദ്വീപിനെ പൂര്‍വ്വാവസ്ഥയില്‍ മുന്നേറാന്‍ അനുവദിക്കുക: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

രാജ്യത്തെ അപകടകരമായ ദിശയിലേക്ക് തള്ളിനീക്കിക്കൊണ്ടിരിക്കുന്ന നിലവിലെ കേന്ദ്ര ഭരണകൂടം ലക്ഷദ്വീപിന്റെ സമാധാനം കെടുത്തുന്ന ഒരു വ്യക്തിയെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത് അവസ്ഥകള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

Update: 2021-06-02 00:47 GMT

ന്യൂഡല്‍ഹി: ഇന്ത്യാ രാജ്യത്തിന്റെ അഭിവാജ്യ ഘടകവും കുറ്റകൃത്യങ്ങളുടെ കുറവ് കൊണ്ട് പ്രശസ്തവുമായ ലക്ഷദ്വീപിനെ പൂര്‍വ്വാവസ്ഥയില്‍ മുന്നേറുന്നതിന് അനുവദിക്കുകയും അതിനുള്ള അവസരമൊരുക്കുകയും ചെയ്യണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മൗലാനാ മഅ്‌സൂം സാഹിബ് പ്രസ്താവിച്ചു.

കഴിഞ്ഞ നാളുകളില്‍ ലക്ഷദ്വീപ് വര്‍ഗീയതകളൊന്നുമില്ലാതെ വളരെ സന്തോഷ സമാധാനത്തോടെ നീങ്ങുകയായിരുന്നു. ഈ സമാധാന അന്തരീക്ഷം വിളവെടുപ്പിന് പറ്റിയതല്ലെന്ന് മനസ്സിലാക്കിയ വര്‍ഗീയവാദികള്‍ അശാന്തിയുടെയും അസ്വസ്ഥതയുടെയും വിത്തുകള്‍ വിതക്കുകയുണ്ടായി. രാജ്യത്തെ അപകടകരമായ ദിശയിലേക്ക് തള്ളിനീക്കിക്കൊണ്ടിരിക്കുന്ന നിലവിലെ കേന്ദ്ര ഭരണകൂടം ലക്ഷദ്വീപിന്റെ സമാധാനം കെടുത്തുന്ന ഒരു വ്യക്തിയെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത് അവസ്ഥകള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

ലക്ഷദ്വീപ് ജനത അദ്ദേഹത്തില്‍ അസംതൃപ്തരാണ്. കേന്ദ്ര ഗവണ്‍മെന്റ് ഈ സമീപനത്തില്‍ നിന്നും പിന്മാറാതെ വര്‍ഗീയ വീക്ഷണങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അതിന്റെ അനന്തര ഫലം മോശമായിരിക്കുമെന്ന് ബന്ധപ്പെട്ടവരെല്ലാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. ജനങ്ങളുടെ സാമ്പത്തിക അവസ്ഥ മാത്രമല്ല പരസ്പര ബന്ധങ്ങളും തകരുന്നതാണ്. ഇതിനെല്ലാം പ്രധാന കാരണം ഭരണകൂടത്തിന്റെ ചിന്തയില്ലായ്മയും ദുരുദ്ദേശവുമാണ്. രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശങ്ങളെ വികസനത്തിലൂടെ മുന്‍പോട്ടു നീക്കുന്നതിന് ജം ഇയ്യത്തിന് യാതൊരു എതിര്‍പ്പുമില്ല. പക്ഷേ അത് പ്രദേശ നിവാസികളുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുത്തും അവരുടെ മതവും സംസ്‌കാരവും സംരക്ഷിച്ച് കൊണ്ടുമാകണം. ലക്ഷദ്വീപ് സഹോദരങ്ങള്‍ കേരളവുമായി ബന്ധപ്പെട്ടാണ് അവരുടെ വിദ്യാഭ്യാസ ചികിത്സാ കാര്യങ്ങള്‍ മുന്‍പോട്ടു നീക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയും ആ നാട്ടുകാരുടെ ആശങ്കകള്‍ അകറ്റുകയും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Tags:    

Similar News