മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന്: മുഖ്യമന്ത്രിക്കെതിരായ മൊഴി രാഷ്ട്രീയ പ്രേരിതമെന്ന് എ വിജയരാഘവന്‍

ഒരു കേസിലെ പ്രതിയുടെ മൊഴിക്ക് ഇത്രപ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് സിപിഐ പ്രതികരിച്ചു

Update: 2021-08-11 08:18 GMT

തിരുവനന്തപുരം: കേന്ദ്രഏജന്‍സികള്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരായ മൊഴി രാഷ്ട്രീയ പ്രേരിതമാണ്. ആരോപണമുന്നയിക്കുന്നത് കസ്റ്റംസിന്റെ രാഷ്ട്രീയ വിധേയത്വം കൊണ്ടാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനം മാത്രമായേ ഇതിനെ കാണാനാവൂ. സത്യത്തോട് നീതിപുലര്‍ത്തണമെന്ന് ഒരു താല്പര്യവുമില്ലാത്തവരാണ് കേന്ദ്ര ഏജന്‍സികളെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു കേസിലെ പ്രതിയുടെ മൊഴിക്ക് ഇത്രപ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നായിരുന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന മൊഴിയുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.

യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്താണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥന്‍ ഹരികൃഷ്ണന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി.

പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സിയുണ്ടെന്ന് എക്‌സ് റേ സ്‌കാനിങില്‍ കണ്ടെത്തിയെന്നും ഇടപാടിന് 1000 ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം ശിവശങ്കറും സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

Tags:    

Similar News