കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും പരസ്പരം കണ്ടത് ഏഴ് മാസത്തിനു ശേഷം

ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും ജയിലില്‍ വച്ച് കണ്ടുമുട്ടിയ രംഗം വികാരഭരിതമായിരുന്നെന്നും അവര്‍ പരസ്പരം ആലിംഗനം ചെയ്തുവെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2020-03-14 14:28 GMT

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയും മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയും ഏഴ് മാസത്തിനു ശേഷം കണ്ടുമുട്ടി. ഫാറൂഖ് അബ്ദുല്ല ജയില്‍ മോചിതനായതിനെ തുടര്‍ന്നാണ് കണ്ടുമുട്ടുന്നതിനുള്ള അവസരം ഒരുങ്ങിയത്. ഫാറൂഖ് അബ്ദുല്ല ഹരിനിവാസിലുള്ള തന്റെ വസതിയില്‍ നിന്ന് പൊതുസുരക്ഷാ നിയമം ചാര്‍ത്തി തടവറയിലടക്കപ്പെട്ട മകന്‍ ഉമര്‍ അബ്ദുല്ലയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെത്തുകയായിരുന്നു.

2020 ഫെബ്രുവരി 5നാണ് ഫാറൂഖ് അബ്ദുല്ലയെ പൊതുസുരക്ഷാ നിയമം പിന്‍വലിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചത്.

''ഇന്ന് എനിക്ക് പറയാന്‍ വാക്കുകളില്ല, ഞാനിന്ന് സ്വതന്ത്രനാണ്. ഇനി എനിക്ക് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോകാം. നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാം''-ഫാറൂഖ് അബ്ദുല്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും ജയിലില്‍ വച്ച് കണ്ടുമുട്ടിയ രംഗം വികാരഭരിതമായിരുന്നെന്നും അവര്‍ പരസ്പരം ആലിംഗനം ചെയ്തുവെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

തടവില്‍ നിന്ന് മോചിതനായ ശേഷം ഫറൂഖ് അബ്ദുല്ല മകനെ കാണുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ അപേക്ഷ അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഫാറൂഖിന്റെ ജയില്‍ സന്ദര്‍ശനം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ജയിലിലടച്ചത്. ഫാറൂഖ് അബ്ദുല്ലയെ ഇപ്പോള്‍ മോചിപ്പിച്ചെങ്കിലും പല പ്രമുഖ നേതാക്കളും ഇപ്പോഴും ജയിലിലാണ്.  

Tags:    

Similar News