എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Update: 2026-03-16 08:57 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാഗികമായ തുടരന്വേഷണത്തിന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹഷി പരിഗണിച്ചാണ് നടപടി. പ്രധാനമായും റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പ്രതി ഭരണകക്ഷിയുടെ ഭാഗമായതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന വാദം കൂടി പരിഗണിച്ചാണ് കോടതി ഇപ്പോള്‍ നിര്‍ണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസിലെ പ്രതിയായ പി പി ദിവ്യയുടെ മുഴുവന്‍ ഫോണ്‍ വിവരങ്ങളും ശേഖരിക്കണമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ ഉള്‍പ്പെടെ വീണ്ടെടുത്ത് പരിശോധിക്കണമെന്നുമടക്കമുള്ള നാല് കാര്യങ്ങളില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രതിയുടെ ഫോണ്‍ ശാസ്ത്രീയമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും കോടതി ഉത്തരവിട്ടു.

നിലവിലെ കുറ്റപത്രത്തില്‍ 13 പ്രധാന പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചത്. പി പി ദിവ്യയും പ്രശാന്തനും തമ്മിലുള്ള ഫോണ്‍ കോളുകളും ചാറ്റുകളും അന്വേഷണ സംഘം കൃത്യമായി പരിശോധിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. കൈക്കൂലി വാങ്ങിയെന്ന തരത്തില്‍ വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാന്‍ ശ്രമം നടന്നതായും ഹരജിയില്‍ ആരോപിച്ചിരുന്നു.

Tags: