ആം ആദ്മി പാര്‍ട്ടി നേതാവ് ബിജെപിയില്‍

ദേശീയ വക്താവും എഎപി കര്‍ണാടക ഇന്‍ചാര്‍ജുമായിരുന്ന രാജേഷ് ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു

Update: 2025-11-30 03:52 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി(എഎപി) നേതാവും രണ്ടുതവണ എംഎല്‍എയുമായിരുന്ന രാജേഷ് ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 12 വാര്‍ഡുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ഇന്നലെ അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളായാണ് പാര്‍ട്ടി പ്രവര്‍ത്തകരെ എഎപി കണക്കാക്കുന്നതെന്നും അരവിന്ദ് കെജ്രിവാള്‍ തന്നെ ചതിച്ചെന്നും രാജേഷ് ഗുപ്ത ആരോപിച്ചു. കെജ്രിവാളിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. ഉപ തിരഞ്ഞെടുപ്പില്‍ ഒരു എഎപി സ്ഥാനാര്‍ഥിക്ക് സീറ്റു നല്‍കിയതിലും രാജേഷ് ഗുപ്തക്ക് അതൃപ്തിയുണ്ട്. 'ആം ആദ്മി പാര്‍ട്ടി സ്ഥാപിതമായപ്പോള്‍ നിരവധി പ്രമുഖ വ്യക്തികള്‍ ആവേശത്തോടെ കെജ്രിവാളിനൊപ്പം ചേര്‍ന്നു, പക്ഷേ അദ്ദേഹം എല്ലാവരെയും വഞ്ചിച്ചു. ഓരോരുത്തരായി പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. പലരും പോകാനിരിക്കുന്നു. ബഹുമാനം കിട്ടുന്ന ഇടത്തേക്കാണ് പലരും പോയത്. ഇന്ന് ഞാനും ആ പട്ടികയില്‍ ചേരുന്നു'-രാജേഷ് ഗുപ്ത പറഞ്ഞു.

മുന്‍പ് ദേശീയ വക്താവും ആം ആദ്മി പാര്‍ട്ടിയുടെ കര്‍ണാടക ഇന്‍ചാര്‍ജുമായിരുന്നു ഗുപ്ത. അതേസമയം ഗുപ്ത തന്റെ ഭാര്യയ്ക്ക് അശോക് വിഹാര്‍ വാര്‍ഡ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടുപോയെതെന്നും ഡല്‍ഹി എഎപി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Tags: