അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിക്ക് പുറത്തുവച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

കോടതിയില്‍ നിന്നു പുറത്തേക്ക് വന്ന പ്രതികളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മനോജ് ഷാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

Update: 2020-01-18 14:58 GMT

ന്യൂഡല്‍ഹി: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളിലൊരാളായ മനോജ് ഷാ കോടതിമുറിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. നീല ജാക്കറ്റ് ധരിച്ച പ്രതി മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോടതിയില്‍ നിന്നു പുറത്തേക്ക് വന്ന പ്രതികളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മനോജ് ഷാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസില്‍ മനോജ് ഷാ, പ്രദീപ് കുമാര്‍ എന്നീ രണ്ട് പ്രതികളെ ശനിയാഴ്ച ഡല്‍ഹി കാര്‍കാര്‍ഡൂമ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

കേവലം അഞ്ചു വയസ്സു മാത്രമുള്ള കുട്ടി അസാധാരണവും അധാര്‍മ്മികവും അതിക്രൂരവുമായ ആക്രമണത്തിനാണ് ഇരയായതെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നരേഷ് കുമാര്‍ മല്‍ഹോത്ര വ്യക്തമാക്കി. 2013 ഏപ്രിലില്‍ ഡല്‍ഹിയിലെ ഗാന്ധി നഗര്‍ മേഖലയില്‍നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മനോജ് ഷായും പ്രദീപ് കുമാറും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് കൊല്ലപ്പെട്ടെന്ന് കരുതി കുട്ടിയെ മനോജിന്റെ മുറിയില്‍ ഉപേക്ഷിച്ച് ഇരുവരും സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. 40 മണിക്കൂറിന് ശേഷം 2013 ഏപ്രില്‍ 17 നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതികളെ പിന്നീട് മുസാഫര്‍പൂര്‍, ബീഹാറിലെ ദര്‍ഭംഗ എന്നിവിടങ്ങളില്‍ നിന്നാണ് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

Tags: