ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ വിശദമായ അന്വേഷണം നടത്തും

Update: 2024-02-19 05:28 GMT

കലവൂര്‍: കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന 13 വയസുകാരന്‍ പ്രജിത് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മാതാപിതാക്കളുടെ ആരോപണവും പരാതിയും ചെന്നെത്തുന്നത് സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെയാണ്. പ്രജിത്തിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലിസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കാട്ടൂര്‍ വിസിറ്റേഷന്‍ സ്‌കൂള്‍ അധികൃതര്‍. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു പ്രജിത്ത്. കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസില്‍ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്‌കൂള്‍ മൈക്കില്‍ അനൗണ്‍സ്മെന്റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു.

വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പി ടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട്പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തൊട്ടു പിറകെ രേഷ്മ,ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്തുവെന്നും പ്രജിത്തിന്റെ അച്ഛന്‍ മനോജ് പറഞ്ഞു.

കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ പ്രജിത്ത് സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സോഫിയ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. പിറ്റേ ദിവസം അഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകര്‍ പറഞ്ഞിട്ടുള്ളൂ എന്ന് സിസ്റ്റര്‍ സോഫിയ പറഞ്ഞു.




Tags:    

Similar News